എച്ച്3എൻ2 വൈറസ് ബാധ മൂലം രാജ്യത്ത് രണ്ടു പേർ മരിച്ച സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണവും മുൻകരുതൽ നടപടികളും ആവശ്യമാണെന്ന് വിദഗ്ധർ. കൂടുതൽ പേർ രോഗബാധിതരായെന്ന റിപ്പോർട്ടുകൾ കോവിഡ് പോലെ മറ്റൊരു മഹാമാരിയിലേക്കാണോ നീങ്ങുന്നതെന്ന ആശങ്ക പരത്തിയിട്ടുണ്ട്. എന്നാൽ അത്തരത്തിൽ പേടിക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും കോവിഡ് കാലത്ത് പാലിച്ചുപോന്ന പ്രതിരോധശീലങ്ങൾ തുടർന്നാൽ മതിയെന്നുമാണ് വിദഗ്ധരുടെ നിർദേശം.
സാധാരണ പകർച്ചപനിക്ക് സമാനമായ ലക്ഷണങ്ങളാണ് എച്ച്3എൻ2 ബാധിതരിലും കണ്ടുവരുന്നത്. പനിയും ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുമാണ് പ്രധാനം. കൂടാതെ ശരീരവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.
ലോക്ക്ഡൗണും പതിവായ മാസ്ക് ഉപയോഗവും വൈറസുകളുടെ തീവ്രഇനങ്ങളെ പ്രതിരോധിക്കാൻ സഹായിച്ചിട്ടുണ്ട്. പക്ഷെ പതിവായി ഉണ്ടാകാറുള്ള സീസണൽ വൈറസുകളുമായുള്ള സമ്പർക്കം ഇല്ലാതാക്കാനും ഇത് കാരണമായി. അതുകൊണ്ട് ഇവയ്ക്കെതിരെ ശരീരം ആർജ്ജിച്ച രോഗപ്രതിരോധശേഷി കുറഞ്ഞത് ഇപ്പോൾ ഇത്തരം രോഗങ്ങൾ വ്യാപകമാകാൻ ഒരു പരിധിവരെ കാരണമാണെന്ന് വിദഗ്ധർ പറയുന്നു.
ജനുവരി രണ്ടിനും മാർച്ച് അഞ്ചിനും ഇടയിൽ രാജ്യത്ത് 451 എച്ച്3എൻ2 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സാധാരണ പകർച്ചവ്യാധികളുമായി താരതമ്യം ചെയ്യുമ്പോൾ എച്ച്3എൻ2 ബാധ മൂലം മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റുവർഷങ്ങളിൽ ഈ സമയത്തെ അവസ്ഥ പരിഗണിക്കുമ്പോൾ നിലവിൽ രോഗവ്യാപനം മൂന്ന് മടങ്ങോളം കൂടുതലുമാണ്. അതുകൊണ്ട് രോഗനിരീക്ഷണം അടിയന്തര നടപടിയായി സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു. രോഗബാധിതരായ ആളുകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം അവസാനത്തോടെ കേസുകളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ