റിങ് വേം അഥവാ ടീനിയ (പുഴുക്കടി) എന്ന ഫംഗൽ രോഗം അമേരിക്കയിൽ സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള രോഗം 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് റിപ്പോർട്ട് ചെയ്തത്. മരുന്നുകളെ പ്രതിരോധിക്കുന്ന ഈ ഫംഗൽബാധ ചർമത്തെയാണ് ബാധിക്കുന്നത്. ഇതൊരു പകർച്ചവ്യാധിയായി മാറാൻ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാൻ സജ്ജമല്ലെന്നാണ് സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ(സിഡിസി) വിദഗ്ധർ പറയുന്നത്.
വട്ടത്തിൽ പ്രത്യക്ഷപ്പെടും
ചർമത്തിൽ ഫംഗസ് മൂലം വട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ചൊറിയാണ് റിങ് വേം. അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന ഈ അണുബാധ ദീർഘകാലം ചർമത്തിൽ തങ്ങി നിൽക്കും. ഇന്ത്യയിലും ദക്ഷിണേഷ്യയിലും കണ്ടുവരുന്ന റിങ് വേമിൻറെ ട്രിക്കോഫൈറ്റൺ ഇൻഡോടിനെ എന്ന വകഭേദമാണ് ഇപ്പോൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച രണ്ട് സ്ത്രീകൾക്കും ശരീരത്തിന്റെ പല ഭാഗത്തും ചൊറിഞ്ഞു തടിച്ചിട്ടുണ്ട്. പൃഷ്ഠഭാഗം, തുടകൾ, അടിവയർ എന്നിവിടങ്ങളിലെല്ലാം തിണർപ്പുകളുണ്ട്.
ലക്ഷണങ്ങൾ, പ്രതിരോധം
മോതിരവട്ടത്തിലുള്ള തിണർപ്പ്, ചർമം ചുവന്ന് തടിക്കുക, ചൊറിച്ചിൽ, രോമനഷ്ടം എന്നിവയാണ് റിങ് വേമിൻറെ ചില ലക്ഷണങ്ങൾ. ചർമം വൃത്തിയായും ഉണക്കിയും സൂക്ഷിക്കുന്നതാണ് ഫംഗസിനെ പ്രതിരോധിക്കാനുള്ള വഴി. രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കുളിക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, ശൗചാലയങ്ങളിൽ ചെരിപ്പ് ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ