രാജ്യത്ത് അഞ്ചിലൊന്ന് പ്രസവവും ശസ്ത്രക്രിയയിലൂടെ, സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ നിരക്ക് കൂടുന്നു

സര്‍ക്കാര്‍ സംവിധാനത്തെക്കാൾ സ്വകാര്യ ആശുപത്രികളിലാണ് സിസേറിയൻ ശസ്ത്രക്രിയകൾ കൂടുതലും നടക്കുന്നത്
new born baby
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്ത്യയില്‍ നടക്കുന്ന പ്രസവങ്ങളില്‍ അഞ്ചിലൊന്ന് സിസേറിയന്‍ (ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുക) മാര്‍ഗത്തിലൂടെയാണെന്ന് അടുത്തിടെ ലാന്‍സെറ്റ് റീജണല്‍ ഹെല്‍ത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനത്തെക്കാൾ സ്വകാര്യ ആശുപത്രികളിലാണ് സിസേറിയൻ ശസ്ത്രക്രിയകൾ കൂടുതലും നടക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ദേശീയ കുടുംബാരോഗ്യ സർവേയുടെ (2019- 2021) യുടെ അടിസ്ഥാനത്തില്‍ ന്യൂഡൽഹിയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ള ഗവേഷകരാണ് വിശദമായ പഠനം നടത്തിയത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി 15-49 വയസ് പ്രായമുള്ള 7.2 ലക്ഷത്തിലധികം സ്ത്രീകളുടെ പ്രസവ വിവരങ്ങൾ പഠനത്തില്‍ വിശകലനം ചെയ്തു.

സിസേറിയൻ ഡെലിവറി നിരക്ക് 21.5 ശതമാനമാകണമെന്നാണ് നിബന്ധന. എന്നാൽ ഇത് പല സംസ്ഥാനങ്ങളിലും പാലിക്കപ്പെടുന്നില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍മാര്‍ പൊതുവെ സിസേറിയന്‍ നിര്‍ദേശിക്കാറുള്ളത് അമ്മയുടെയോ നവജാതശിശുവിന്റെയോ മരണം തടയാനാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഇങ്ങനെയല്ലാതെയും സിസേറിയന്‍ നടക്കുന്നതായാണ് ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയിരിന്നു.

ഇന്ത്യയിലെ സമ്പന്നരും താഴ്ന്ന വരുമാനമുള്ളവരും സിസേറിയനായി സര്‍ക്കാര്‍ ആശുപത്രിയെക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. പൊതു സംവിധാനങ്ങളെ വെച്ചു താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ ഹെൽത്ത് കെയർ യൂണിറ്റുകൾക്കിടയിൽ സിസേറിയൻ നടത്താനുള്ള സൗകര്യങ്ങൾ കൂടുതലാണ്. ഈ സൗകര്യം സമ്പന്നരാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

സാധാരണ പ്രസവത്തിന്റെ വേദനയും സങ്കീര്‍ണതയും ഒഴിവാക്കാന്‍ വേണ്ടി സ്ത്രീകള്‍ തന്നെ സിസേറിയനു വേണ്ടി ആവശ്യപ്പെടുന്ന പ്രവണതയുണ്ട്. ഇതും സിസേറിയന്‍ നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഓരോ കുടുംബത്തിലും ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ മിക്ക കുടുംബങ്ങള്‍ക്കും സിസേറിയന്‍ സാമ്പത്തികമായി താങ്ങാനാവുന്നതാണെന്ന പ്രത്യേകതയുമുണ്ട്.

ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സിസേറിയന്‍ ഡെലിവറി നിരക്കാണ് സര്‍വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാഗലാന്‍ഡിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് (5.7 ശതമാനം). ഏറ്റവും കൂടുതല്‍ തെലങ്കാനയിലാണ്. 60 ശതമാനം വരെയാണ് ഇവിടെ നടക്കുന്ന സിസേറിയന്‍ ശസ്ത്രക്രിയയുടെ നിരക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com