
വീട്ടിലെ ഇളയകുട്ടികള്‍ പൊതുവെ അല്‍പം കുസൃതി കൂടുതലുള്ള ആളുകളാണ്. എന്നാല്‍ മൂത്ത കുട്ടികളെ ശ്രദ്ധിച്ചാല്‍ അവര്‍ കുറച്ചു കൂടി പക്വതയും സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കരുമാണെന്ന് കാണാം. ഇളയകുട്ടികളെ അപേക്ഷിച്ച് മൂത്തകുട്ടികള്‍ അൽപം ഉയർന്ന ഐക്യു പ്രകടിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
സ്കോട്ലാൻഡിലെ എഡിൻബറോ സർവകലാശാല നടത്തിയ പഠനത്തില്‍ മൂത്തകുട്ടികൾ ഒരു വയസ്സിൽ തന്നെ സഹോദരങ്ങളെക്കാൾ ഐക്യു ടെസ്റ്റുകളിൽ ഉയർന്ന സ്കോർ നേടുന്നുവെന്ന് കണ്ടെത്തി. ഇവര്‍ ഇളയ സഹോദരങ്ങളെക്കാള്‍ സ്കൂളില്‍ മികച്ച പ്രകടനവും മാര്‍ക്കും വാങ്ങുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വായനയും ചിത്രരചനയും വിലയിരുത്തിയുള്ള പരിശോധനയിൽ മൂത്തകുട്ടികൾ ഉയർന്ന സ്കോർ നേടി.
ആദ്യ കുട്ടി ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയും പിന്തുണയും കൂടുതല്‍ ലഭിക്കുന്നു. ഇത് അവരുടെ ചിന്താശേഷി വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇത് പ്രശ്ന പരിഹാര കഴിവ്, വായന, ഗ്രഹണ കഴിവുകൾ എന്നിവയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഇളയകുട്ടികള്‍ക്ക് താരതമ്യേന മാതാപിതാക്കളുടെ ശ്രദ്ധ കുറയുമെന്ന് പഠനം പറയുന്നു. ഇളയകുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതും അവര്‍ക്ക് മാനസിക ഉത്തേജനം നല്‍കുന്നതും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു.
എസെക്സ് സർവകലാശാല നടത്തിയ മറ്റൊരു പഠനത്തില്‍ മൂത്തകുട്ടികള്‍ ഇളയസഹോദരങ്ങളെ അപേക്ഷിച്ച് 16 ശതമാനം കൂടുതൽ അക്കാദമിക് മികവ് പുലർത്താൻ സാധ്യതയുണ്ടെന്നും, മൂത്ത പെൺമക്കൾ മൂത്ത ആൺമക്കളെ അപേക്ഷിച്ച് നാല് ശതമാനം കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.
മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധ, ഇളയ സഹോദരങ്ങളെ പഠിപ്പിക്കുന്നതിലും നയിക്കുന്നതിലും അവർ വഹിക്കുന്ന പങ്ക് തുടങ്ങിയ ഘടകങ്ങളാണ് പലപ്പോഴും ഈ വ്യത്യാസങ്ങൾക്ക് കാരണം. ഇത് മൂത്തകുട്ടികളുടെ വൈജ്ഞാനിക വികാസത്തെ മെച്ചപ്പെടുത്തുമെന്നും പഠനം പറയുന്നു.
എന്നാല്‍ പഠനങ്ങൾ ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള പരസ്പരബന്ധം സൂചിപ്പിക്കുന്നുണ്ടെങ്കിലും വ്യത്യാസങ്ങൾ താരതമ്യേന നിസ്സാരമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ