
കേരളത്തില്‍ ഫാറ്റി ലിവർ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ലിവർ സിറോസിസിലെക്കോ കാൻസറിനോ വരെ കാരണമാകാവുന്ന നിശബ്ദവില്ലനാണ് ഫാറ്റി ലിവർ ഡിസീസ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്.
വയറുവേദന, വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്.
നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും. 'ഭക്ഷണമാണ് മരുന്ന്' എന്നതാണ് ഇത്തവണത്തെ ലോക കരള്‍ ദിനത്തിന്‍റെ പ്രമേഹം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവർ (EASL) 1966-ൽ ഇഎഎസ്‌എല്ലിന്റെ സ്ഥാപക ദിനത്തെ അനുസ്മരിച്ചുകൊണ്ട് 2010 മുതലാണ് ലോക കരൾ ദിനം ആചരിക്കാൻ തുടങ്ങിയത്. ആഗോളതലത്തിൽ ഓരോ വർഷവും 20 ലക്ഷം ആളുകൾ കരൾ രോഗങ്ങൾ മൂലം മരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ചില മരുന്നുകളും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. കരൾ രോഗങ്ങൾ പലപ്പോഴും മൂർച്ഛിച്ച ശേഷമാണ് രോഗ ലക്ഷണങ്ങൾ പ്രകടമാവുക. രോഗനിർണയം വൈകുന്നത് സ്ഥിതി ഗുരുതരമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ