മധുരമില്ലാത്ത കാപ്പി അല്‍ഷിമേഴ്സ് സാധ്യത 30 ശതമാനം വരെ കുറയ്ക്കും; പഠനം

മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
coffee for heart health
മധുരമില്ലാത്ത കാപ്പി അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കും
Updated on

ചായയെക്കാള്‍ കായ്പ്പ് കാപ്പിക്കാണ്. അതുകൊണ്ട് പഞ്ചസാര ചേര്‍ക്കാതെ കാപ്പി കുടിക്കുന്നതിനെ കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണവും അല്‍ഷിമേഴ്‌സ് പോലുള്ള നാഡീനാശക രോഗങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. അല്‍ഷ്യമേഴ്‌സ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ദിവസവും കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കും. എന്നാല്‍ കാപ്പിയില്‍ മധുരം ചേര്‍ക്കുന്നത് ഉപേക്ഷിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ പറയുന്നു.

പഞ്ചസാര പലതരത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയില്‍ പഞ്ചസാര ചേര്‍ക്കുന്നതു കൊണ്ട് രുചി കൂടുമായിരിക്കും എന്നാല്‍ ആരോഗ്യനേട്ടങ്ങളില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 40നും 69നും ഇടയില്‍ പ്രായമായ രണ്ട് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്.

മധുരമില്ലാത്ത കാപ്പി കുടിക്കുന്നവര്‍, പഞ്ചസാര ചേര്‍ത്ത കാപ്പി കുടിക്കുന്നവര്‍, കൃത്രിമ മധുരമിട്ട് കാപ്പി കുടിക്കുന്നവര്‍, കാപ്പി കുടിക്കാത്തവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഇതില്‍ കാപ്പി കുടിക്കാത്തവരെ സംബന്ധിച്ച് മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത 29 ശതമാനം മുതല്‍ 30 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ഇത്തരം രോഗങ്ങള്‍ ബാധിച്ച് മരിക്കാനുള്ള സാധ്യത 43 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

ഓര്‍മശക്തി, വിമര്‍ശനാത്മക ചിന്ത, ദൈനംദിന ജോലികള്‍ എന്നിവയെ ബാധിക്കുകയും ഓടുവില്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുരോഗമന രോഗങ്ങളാണ് ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍. ഡികാഫ് കാപ്പി (കഫീന്‍ അടങ്ങിയിട്ടില്ലാത്ത) ഗുണകരമാണെന്ന് പഠനം പറയുന്നു. ഇത്തരം കാപ്പി അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുടെ സാധ്യത 34 ശതമാനം മുതല്‍ 37 ശതമാനം വരെ കുറയ്ക്കുകയും മരണ സാധ്യത 47 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com