രോമവളര്‍ച്ച ആത്മവിശ്വാസം കെടുത്തി, കുട്ടിക്കാലത്ത് തന്നെ പിസിഒഎസ് സ്ഥിരീകരിച്ചു, തുറന്നു പറഞ്ഞ് സാറ ടെണ്ടുല്‍ക്കര്‍

സ്ത്രീകളിൽ ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്.
Sara Tendulkar
സാറ ടെണ്ടുല്‍ക്കര്‍
Updated on

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്ന അവസ്ഥ ചെറുപ്രായത്തിൽ തന്നെ സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞു സച്ചിൻ ടെണ്ടുല്‍ക്കറുടെ മകൾ സാറ തെണ്ടുൽക്കർ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിക്ക് പിസിഒഎസ് സ്ഥിരീകരിക്കുന്നത്. അമിതമായി മുഖക്കുരു വന്നതോടെ സോണോ​ഗ്രാഫി എടുത്തപ്പോഴാണ് അണ്ഡാശയത്തിൽ ഒന്നിലേറെ സിസ്റ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയത്.

തന്‍റെ ആത്മവിശ്വാസത്തെ മുഴുവനോടെ ഇല്ലാതാക്കിയ കാലമായിരുന്നു അത്. ശരീരത്തില്‍ ആൻഡ്രോജെൻ നില കൂടുതലായതു കാരണം രോമവളര്‍ച്ചയും മുഖക്കുരുവും പതിവായി. കൂടാതെ പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്ന അവസ്ഥയും. അമ്മയും ഡോക്ടറുമായ അഞ്ജലിയ്‌ക്കൊപ്പം എൻഡോക്രിനോളജിസ്റ്റിന്റെ സഹായത്തോടെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും വെയ്റ്റ് ട്രെയിനിങ്ങും ചെയ്തു ശരീരഭാരം ക്രമീകരിക്കുകയും ഹോര്‍മോണ്‍ നില നിയന്ത്രണത്തിലാക്കുകയും ചെയ്തുവെന്ന് സാറ പറയുന്നു.

ആദ്യ കാലഘട്ടങ്ങളില്‍ മുഖക്കുരു മറയ്ക്കാന്‍ മേക്കപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ അമ്മ അഞ്ജലി അതിന് അനുവദിച്ചിരുന്നില്ല. മോസ്ചൈറസറും സണ്‍സ്ക്രീനും മാത്രമടങ്ങിയതായിരുന്നു തന്‍റെ ചര്‍മസംരക്ഷണം. ഫൗണ്ടേഷനോ കണ്‍സീലറോ ഉപയോഗിക്കാന്‍ അമ്മ അനുവദിച്ചിരുന്നില്ലെന്നും സാറാ പറയുന്നു.

എന്താണ് പിസിഒഎസ്

സ്ത്രീകളിൽ ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്. ആൻഡ്രോജൻ എന്ന ഹോർമോണിന്‍റെ അളവും ഉയര്‍ന്ന ഇൻസുലിൻ പ്രതിരോധവും പിസിഒഎസ് എന്ന അവസ്ഥയില്‍ സാധാരണമാണ്. ആ​ഗോളതലത്തിൽ ആറ് മുതൽ 26 ശതമാനം വരെയുള്ള സ്ത്രീകളിൽ പിസിഒഎസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇത് 3.7 മുതൽ 22.5 ശതമാനമാണ്. 

അണ്ഡാശയത്തിൽ സിസ്റ്റുകൾ, ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പിസിഒഎസ്സിന്റെ പ്രധാന ലക്ഷണങ്ങൾ. 

പിസിഒഎസിൻ്റെ കൃത്യമായ കാരണം അവ്യക്തമാണ്. എന്നാൽ പാരമ്പര്യം, പൊണ്ണത്തടി, അനാരോ​ഗ്യകരമായ ജീവിതശൈലി എന്നിവ പിസിഒഎസുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com