pantheerayiram offering 
Astrology

ഇരുകൈയും വൃത്താകാരത്തില്‍ അതിവേഗം ഉയര്‍ന്നു താഴ്ന്നു, ഒറ്റയ്ക്ക് എറിഞ്ഞ് ഉടച്ചത് 12,008 നാളികേരം; ഭക്തിസാന്ദ്രമായി 'പന്തീരായിരം'- വിഡിയോ

മലബാറിലെ ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന അനുഷ്ഠാന ചടങ്ങാണ് പന്തിരായിരം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലബാറിലെ ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന അനുഷ്ഠാന ചടങ്ങാണ് പന്തിരായിരം. വേട്ടയ്ക്കൊരുമകന്റെയും ശാസ്താവിന്റെയും കളംപാട്ടില്‍ വെളിച്ചപ്പാട് ഒറ്റയ്ക്ക് 12,008 നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങായ പന്തീരായിരത്തിന് കഴിഞ്ഞ ദിവസം എടപ്പാള്‍ വട്ടംകുളം കവുപ്ര മാറത്ത് മന സാക്ഷ്യം വഹിച്ചു.

ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി അച്യുതന്‍ നമ്പൂതിരിയുടെ വഴിപാടായാണ് വേട്ടേക്കരന്‍ പാട്ടും കളമെഴുത്തും പന്തീരായിരവും നടന്നത്. പതിറ്റാണ്ടുകളായി ഈ ചടങ്ങിനെ ഒരാചാരം പോലെ കൊണ്ടുനടക്കുന്ന ചാത്തമംഗലം കണ്ടമംഗലം ഇല്ലത്തെ മനോജ് നമ്പൂതിരി, കല്ലാറ്റ് ഹരി കുറുപ്പ്, മോഹന കുറുപ്പ്, രാജന്‍ കുറുപ്പ് എന്നിവരടങ്ങുന്ന സംഘമാണ് കാര്‍മികത്വം വഹിച്ചത്.

pantheerayiram offering

അടുക്കിവച്ച 5 നാളികേരം പീഠാ കൃതിയില്‍ സജ്ജീകരിച്ച് അതിലിരുന്ന് മുന്നിലെ കരിങ്കല്ലില്‍ നാളികേരം ഇരുകൈ കൊണ്ടും ഇടതടവില്ലാതെ എറിഞ്ഞുടയ്ക്കുന്നതാണ് ഈ അനുഷ്ഠാനം. ഇതൊരു കരവിരുതിന്റെ കല കൂടിയാണ്. പശ്ചാത്തലത്തിലെ ചെണ്ടമേളത്തിന്റെ കാലക്കയറ്റത്തിനനുസരിച്ച് എറിയലിനും വേഗം കൂടുന്നു. രണ്ടേകാല്‍ മണിക്കൂര്‍ വരെ സമയമെടുത്താണ് മനോജ് നമ്പൂതിരി ഇത് ചെയ്തു തീര്‍ത്തത്. വേട്ടേക്കരന്റെയും ശാസ്താവിന്റെയും കളമെഴുത്തിനൊപ്പമാണ് പല ക്ഷേത്രങ്ങളിലും പന്തീരായിരം ചടങ്ങ് നടന്നുവരുന്നത്.

അയ്യപ്പക്ഷേത്രങ്ങളിലെ പന്തീരായിരം ചടങ്ങ് ഭൂതഗണങ്ങളെ ത്യപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് നടത്തുന്നത്. പന്തീരായിരത്തിനു തലേ ദിവസം ചിലയിടങ്ങളില്‍ തീയ്യാട്ട് എന്ന അനുഷ്ഠാനവും നടക്കാറുണ്ട്. കളത്തിനെ പ്രദക്ഷിണം വയ്ക്കല്‍, കളത്തിലാട്ടം, വരിക്കപ്ലാവിന്റെ വിറക് കത്തിച്ചുണ്ടാക്കിയ കനല്‍ക്കളം നൃത്തച്ചുവടുകൊണ്ട് അണയ്ക്കല്‍ എന്നിവയാണ് തിയ്യാട്ടിന്റെ പ്രധാന ചടങ്ങുകള്‍. വേട്ടയ്‌ക്കൊരുമകന്‍ പാട്ടി നെ തുടര്‍ന്നുള്ള പന്തീരായിര ദിവസം ഉച്ചയ്ക്ക് മുല്ലക്കല്‍ പാട്ട് എന്ന ചടങ്ങും ഉണ്ടാകാറുണ്ട്. പിന്നീട് വെളിച്ചപ്പാട് തീയാട്ടിന് പോകുന്നു എന്ന സങ്കല്‍പത്തില്‍ ആയുധങ്ങള്‍ എഴുന്നള്ളിക്കും. അകമ്പടി വാദ്യമെന്ന നിലയില്‍ ചെണ്ടയില്‍ ചെമ്പട താളത്തില്‍ ഈടും കുറും കൊട്ടും. ഹിംസ കഴിഞ്ഞുവന്ന് നായാടിയ മൃഗങ്ങളെ കുളത്തിലേക്കിട്ട് വെളിച്ചപ്പാട് കുളികഴിഞ്ഞു വന്ന് കൊന്നിട്ടവയെ മാറ്റി കളം പ്രദക്ഷിണം വയ്ക്കുന്നു. ഇങ്ങിനെ വേട്ടയുടെ സങ്കല്‍പ്പ ചടങ്ങുകള്‍ക്ക് ശേഷമാണ് പന്തീരായിരം ആരംഭിക്കുക. സാധാരണ വഴിപാടിന് 3, 12, 36, 108, 1008 എന്നി കണക്കുകളിലാണ് നാളികേരം ഉടയ്ക്കാറുഉള്ളത്. പന്തീരായിരം വഴിപാടിന് 12,008 നാളികേരമാണ് കണക്ക്. കൂട്ടിയിട്ട നാളികേര കൂനയ്ക്കും എറിഞ്ഞുടയ്ക്കാനുള്ള കല്ലിനുമിടയില്‍ ഇരിക്കുന്ന കാര്‍മികന്റെ (വെളിച്ചപ്പാട്) മുന്നിലേക്ക് സഹായികള്‍ നാളികേരം നീക്കിവച്ചുനല്‍കും.

pantheerayiram offering

നിര്‍ത്താതെ വാദ്യത്തിനൊപ്പം ഇരു കൈയും വൃത്താകാരത്തില്‍ ഉയര്‍ന്നു താഴുന്നതോടൊപ്പം നാളികേരമേറിന്റെ വേഗം കൂടും. ഇങ്ങിനെ പന്തീരായിരം തേങ്ങ എറിഞ്ഞുടയ്ക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുക എന്നതുതന്നെ സാധാരണക്കാര്‍ക്ക് വിസ്മയകരമാണ്. വര്‍ഷങ്ങളുടെ സാധനയും കടുകിട തെറ്റാതെയുള്ള നിഷ്ഠയും ആവശ്യമുള്ള ചടങ്ങാണിത്.പല വേട്ടേക്കരന്‍ ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ക്ക് മുന്‍പായി മാസങ്ങളോളം കളംപാട്ട് നടക്കും.

pantheerayiram offering

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേദനയെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം; പുതുചരിത്രം കുറിച്ച് സിയ ഫാത്തിമ, എ ഗ്രേഡ്

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ഇന്ത്യയിലെ ജെന്‍ സീക്ക് വിശ്വാസം ബിജെപിയെ; ബംഗാളിന്റെ വികസനത്തിന് തൃണമൂലിനെ അധികാരത്തില്‍ നിന്ന് പിഴുതെറിയണം; നരേന്ദ്ര മോദി

മൾട്ടിപ്പിൾ ട്രിപ്പ് എക്സിറ്റ് പെർമിറ്റ്: കുവൈത്തിൽ പുതിയ സംവിധാനം നടപ്പിലാക്കി

ചർമത്തിലെ കരവാളിപ്പ്, പരിഹാരം വീട്ടിൽ തന്നെയുണ്ട്

SCROLL FOR NEXT