മുംബൈ: ഇന്നലെ വലിയ തോതില്‍ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. സെന്‍സെക്‌സ് 1500 പോയിന്റ് ആണ് താഴ്ന്നത്. 72,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയിരിക്കുകയാണ് സെന്‍സെക്‌സ്. ഏകദേശം രണ്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.
പ്രധാനപ്പെട്ട 16 സെക്ടറുകളും നഷ്ടത്തിലാണ്. ഫിനാന്‍ഷ്യല്‍, ബാങ്കിങ് ഓഹരികള്‍ 1.6 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ചെറുകിട, ഇടത്തരം ഓഹരികള്‍ യഥാക്രമം 1.5 ശതമാനം, 1.2 ശതമാനം എന്നിങ്ങനെയാണ് താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയാണ് ഓഹരി വിപണിയെ ബാധിച്ചത്. മേഖലയില്‍ സമാധാനം ഇനിയും അകന്നുനില്‍ക്കുമെന്ന ആശങ്കയാണ് ആഗോള തലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. അടുത്ത രണ്ടുമൂന്ന് ആഴ്ച ഇറാനെതിരെ കനത്ത ആക്രമണം തന്നെ അഴിച്ചുവിടുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില കുത്തനെ ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 106 ഡോളര്‍ കടന്നു. ഇതാണ് വിപണിയെ കാര്യമായി ബാധിച്ചത്.
ഇതിന് പുറമേ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി തുടരുന്നതാണ് വിപണി ദുര്‍ബലമാകാന്‍ മറ്റൊരു കാരണം. ബുധനാഴ്ച 8331 കോടി മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. രൂപയിലെ ഊഹക്കച്ചവടം തടയുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇത് ബാങ്ക് ഓഹരികളെ ബാധിച്ചിട്ടുണ്ട്. കൂടാതെ മരുന്ന് കമ്പനികള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടര്‍ന്ന് ഫാര്‍മ സെക്ടര്‍ 3.75 ശതമാനമാണ് ഇടിഞ്ഞത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, സണ്‍ഫാര്‍മ, ശ്രീറാം ഫിനാന്‍സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates