മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) 30,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി (ഐപിഒ) സെബിക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചു. യാഥാര്‍ഥ്യമായാല്‍ ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയി മാറും.
വര്‍ഷങ്ങളായി നിയന്ത്രണാനുമതികളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നേരിട്ടിരുന്ന എന്‍എസ്ഇ, ഇപ്പോള്‍ വീണ്ടും ഓഹരി വിപണിയിലേക്കുള്ള പ്രവേശന നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഓഹരി വില്‍പ്പനയ്ക്ക് ആവശ്യമായ രേഖകള്‍ കമ്പനി സെബിക്ക് സമര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിലവിലുള്ള ഓഹരിയുടമകള്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്ന 'ഓഫര്‍ ഫോര്‍ സെയില്‍' (ഒഎഫ്എസ്) മാതൃകയിലായിരിക്കും ഐപിഒ നടക്കുക. അതിനാല്‍ കമ്പനി നേരിട്ട് പുതിയ മൂലധനം സമാഹരിക്കില്ലെന്നാണ് സൂചന. ഏതാണ്ട് 6 ശതമാനം ഓഹരികളാകും നിലവിലെ ഓഹരി ഉടമകള്‍ പൊതുജനങ്ങള്‍ക്കായി വില്‍ക്കുക.
എന്‍എസ്ഇയുടെ വിപണി മൂല്യം 5 ലക്ഷം കോടിയിലേറെയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ഓഹരി വ്യാപാരത്തിന്റെ ഏറിയ പങ്കും എന്‍എസ്ഇ വഴിയാണ് നടക്കുന്നത്. 14.89 കോടി ഇക്വിറ്റി ഷെയറുകളാണ് നിലവില്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 2.4 കോടി ഓഹരികള്‍ വിപണിയിലെത്തിക്കുന്ന എസ്ബിഐയാണ് ഏറ്റവും വലിയ വില്‍പ്പനക്കാര്‍. മോര്‍ഗന്‍ സ്റ്റാന്‍ലി 1.6 കോടി ഷെയറുകള്‍ വില്‍ക്കും. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളായ ന്യൂ ഇന്ത്യ അഷ്വറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് 3.3 കോടി ഷെയറുകളും ബാങ്ക് ഓഫ് ബറോഡ 1.09 കോടി ഷെയറുകളും വില്‍ക്കും.
2016-ല്‍ കോ-ലൊക്കേഷന്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എന്‍എസ്ഇയുടെ ഐപിഒ പദ്ധതിക്ക് തടസ്സങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് വിവിധ നിയമ, നിയന്ത്രണ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യമുണ്ടായി. 30,000 കോടി രൂപയുടെ ഐപിഒ യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഓഹരി വില്‍പ്പനകളില്‍ ഒന്നായി ഇത് മാറും. നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും എന്‍എസ്ഇയുടെ നീക്കം വിപണിയില്‍ ഉണ്ടാക്കുന്ന സ്വാധീനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates