fuel price പ്രതീകാത്മക ചിത്രം
Business

പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന്‍ ലോക്ക്ഡൗണിലേക്ക്

ആഗോള തലത്തില്‍ എണ്ണവില കുതിക്കുന്നതും വിതരണ തടസ്സങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഇസ്ലാമാബാദ്: ആഗോള തലത്തില്‍ എണ്ണവില കുതിക്കുന്നതും വിതരണ തടസ്സങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പെട്രോളിയം ഉപഭോഗം കുറയ്ക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ധന സംരക്ഷണ നടപടികള്‍ ചര്‍ച്ചയായത്.

ആഴ്ചയില്‍ നാലുദിവസം ജോലി, ഊഴമനുസരിച്ചുള്ള ഹാജര്‍, മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും നേരത്തെ അടയ്ക്കല്‍ എന്നിവയാണ് പ്രധാനമായി പരിഗണനയിലുള്ള ഓപ്ഷനുകള്‍. ചൊവ്വാഴ്ച പെട്രോള്‍ വില ലിറ്ററിന് 4.10 രൂപയും ഹൈ സ്പീഡ് ഡീസല്‍ വില ലിറ്ററിന് 6.41 രൂപയും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. നിലവില്‍ പാകിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 384.34 രൂപയാണ് വില. ഡീസലിന് 415.83 രൂപ നല്‍കണം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിക്കുകയാണ്. ഇതാണ് പാകിസ്ഥാന്‍ വിപണിയില്‍ പ്രതിഫലിച്ചത്.

നിലവില്‍ തുടരുന്ന സംഘര്‍ഷം എണ്ണവിതരണം തടസ്സപ്പെടാന്‍ ഇടയാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സൗദി ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ആഗോളതലത്തില്‍ എണ്ണവിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഓഫീസുകള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവര്‍ത്തിക്കുക, ദൂരെയുള്ള ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുകയോ റൊട്ടേഷന്‍ ഷെഡ്യൂളുകള്‍ തെരഞ്ഞെടുക്കുകയോ വേണം, ഇന്ധനവും വൈദ്യുതിയും ഉപഭോഗം കുറയ്ക്കുന്നതിനായി വിപണികള്‍, ഷോപ്പിങ് മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ നേരത്തെ അടയ്ക്കാനുമാണ് സര്‍ക്കാര്‍ പരിഗണിക്കുന്ന ഓപ്ഷനുകള്‍. അത്യാവശ്യമല്ലാത്ത വാഹനങ്ങളുടെ ഉപയോഗവും ഔദ്യോഗിക യാത്രകളും കുറയ്ക്കുന്നതും സര്‍ക്കാര്‍ വകുപ്പുകളിലെ ഇന്ധന വിഹിതം വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.

അതേസമയം, ലോക്ക്ഡൗണ്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പാക് മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ധന വില കൂടുന്നതിനിടെ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സബ്‌സിഡി നിരക്കില്‍ ബൈക്ക്, കാര്‍ ഉടമകള്‍ക്ക് പാക് സര്‍ക്കാര്‍ ഇന്ധനം നല്‍കുന്നുണ്ട്.

Pakistan’s ‘smart lockdown’ plan: Four-day work week

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ