Explainer: Why WhatsApp’s new username feature sparked controversy AI Generated Image
Business

Explainer | വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദമാകാന്‍ കാരണമെന്ത്‌? അറിയാം വിശദമായി

ഫീച്ചര്‍ ഔദ്യോഗികമായി എത്തും മുന്‍പേ തന്നെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

രാള്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കാതെ ചാറ്റ് ചെയ്യാ കഴിയുന്ന സൗകര്യം - കേള്‍ക്കുമ്പോള്‍ സ്വകാര്യതയ്ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുന്ന നല്ലൊരു നീക്കമെന്നു തോന്നാം. എന്നാല്‍ വാട്‌സ്ആപ്പിന്റെ പുതിയ 'യൂസര്‍നെയിം' ഫീച്ചര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യതയേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് സുരക്ഷയും തട്ടിപ്പിനുള്ള സാധ്യതകളുമാണ്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഈ വര്‍ഷം തന്നെ പുതിയ യൂസര്‍നെയിം സംവിധാനം ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം യൂസര്‍നെയിം റിസര്‍വേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഫീച്ചര്‍ ഔദ്യോഗികമായി എത്തും മുന്‍പേ തന്നെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

എന്താണ് യൂസര്‍നെയിം ഫീച്ചര്‍?

നിലവില്‍ വാട്‌സ്ആപ്പില്‍ ഒരാളുമായി ബന്ധപ്പെടാന്‍ സാധാരണയായി ഫോണ്‍ നമ്പര്‍ ആവശ്യമാണ്. പുതിയ സംവിധാനത്തില്‍ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക യൂസര്‍നെയിം തിരഞ്ഞെടുക്കാം. അതുവഴി ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ മറ്റുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റുകളിലും പുതിയ ആളുകളുമായുള്ള ആശയവിനിമയത്തിലും സ്വകാര്യ വിവരങ്ങള്‍ പുറത്തുപോകുന്നത് കുറയ്ക്കാനാണ് ഈ നീക്കമെന്ന് വാട്‌സ്ആപ്പ് വിശദീകരിക്കുന്നു. കൂടാതെ ഇത് നിര്‍ബന്ധിത ഫീച്ചറല്ലെന്നും, ഉപയോഗിക്കണോ വേണ്ടയോ എന്നത് ഉപയോക്താവിന്റെ തീരുമാനമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ആശങ്ക എന്താണ്?

സൈബര്‍ സുരക്ഷാ വിദഗ്ധരുടെയും ചില ടെക് വിദഗ്ധരുടെയും ആശങ്ക പ്രധാനമായും വ്യാജ ഐഡന്റിറ്റികളെ ചുറ്റിപ്പറ്റിയാണ്. പേരില്‍ ചെറിയ വ്യത്യാസം വരുത്തി ആള്‍മാറാട്ടം നടത്തി തട്ടിപ്പുകള്‍ നടത്താനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഉദാഹരണത്തിന്, പ്രശസ്ത വ്യക്തികളുടെ പേരിനോട് സാമ്യമുള്ള യൂസര്‍നെയിമുകള്‍ ഇതിനകം തന്നെ റിസര്‍വ് ചെയ്യപ്പെട്ടതായി ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ പോലുള്ള വ്യക്തമായ തിരിച്ചറിയല്‍ സംവിധാനം ഒഴിവാക്കി പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്ന യൂസര്‍നെയിം സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഉത്തരവാദിത്തം കുറയാനിടയുണ്ടെന്നും ചിലര്‍ പറയുന്നു.

കേന്ദ്രം ഇടപെട്ടതെന്തിന്?

വിവാദം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്ക് നോട്ടീസയച്ചു. പുതിയ ഫീച്ചര്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ ആക്രമണങ്ങള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, വ്യാജ ഐഡന്റിറ്റി എന്നിവ വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മെറ്റയ്ക്ക് മൂന്ന് ദിവസത്തെ സമയപരിധിയും നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാകുന്നതുവരെ ഫീച്ചറിന്റെ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വാട്‌സ്ആപ്പ് പറയുന്നതെന്ത്‌?

ഫീച്ചര്‍ ഇതുവരെ സജീവമായിട്ടില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ഘട്ടംഘട്ടമായാകും അവതരിപ്പിക്കുകയെന്നും വാട്‌സ്ആപ്പ് പറയുന്നു. കമ്പനി മുന്നോട്ടുവയ്ക്കുന്ന പ്രധാന സുരക്ഷാ സംവിധാനങ്ങള്‍:

• യൂസര്‍നെയിം ഉപയോഗം നിര്‍ബന്ധമല്ല

• അപരിചിതര്‍ക്ക് നേരിട്ട് യൂസര്‍നെയിം തിരഞ്ഞ് കണ്ടെത്താന്‍ കഴിയില്ല

• അധിക സുരക്ഷയ്ക്കായി 'യൂസര്‍നെയിം കീ' സംവിധാനം

• ആദ്യമായി വരുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുകള്‍

• പുതിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

• വ്യാജ അക്കൗണ്ടുകളും തട്ടിപ്പ് മാതൃകകളും നിരീക്ഷിക്കുന്ന സംവിധാനം

കൂടാതെ പൊതുപ്രവര്‍ത്തകരുടേയും സെലിബ്രിറ്റികളുടേയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും മെറ്റ വെരിഫൈഡ് അക്കൗണ്ടുകളുടേയും പേരുകള്‍ കമ്പനി നേരത്തെ തന്നെ സംരക്ഷിച്ചിട്ടുണ്ടെന്നും സമാന പേരുകള്‍ തടയുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

ഇനി എന്ത് സംഭവിക്കും?

മെറ്റയുടെ വിശദീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. മറുപടി തൃപ്തികരമല്ലെങ്കില്‍ ഫീച്ചറിന്റെ അവതരണത്തെ ബാധിക്കാമെന്ന സൂചന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്.

അതേസമയം, സ്വകാര്യത വര്‍ധിപ്പിക്കുന്ന നല്ലൊരു നീക്കമാണിതെന്നാണ് വാട്‌സ്ആപ്പിന്റെ നിലപാട്. പക്ഷേ സാധാരണ ഉപയോക്താക്കളെയും ചെറിയ ബിസിനസുകളെയും പോലും വ്യാജ അക്കൗണ്ടുകളില്‍ നിന്ന് എത്രത്തോളം സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ യഥാര്‍ഥ പരീക്ഷണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യതയ്ക്ക് പുതിയ വാതില്‍ തുറക്കുമോ, അതോ തട്ടിപ്പുകാര്‍ക്ക് പുതിയ വഴി ഒരുക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഇപ്പോള്‍ കാത്തിരിക്കുന്നത് ടെക് ലോകം മാത്രമല്ല, കോടിക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കളുമാണ്.

Explainer: Why WhatsApp’s new username feature sparked controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ നീക്കം; അദാനി മാനേജ്‌മെന്റിനെ നേരിട്ട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

മമ്മൂട്ടി മികച്ച നടനാവുമോ?, ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ, മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

അപൂർവ ​'ഗോൾ' റെക്കോർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഹാരി കെയ്നും

മെസിയും എംബാപ്പെയും 6 ഗോള്‍; കെയ്‌നും ഹാളണ്ടും 5 ഗോള്‍; 'ഗോള്‍ഡന്‍ ബൂട്ടിൽ' ഇഞ്ചോടിഞ്ച്

'വര്‍മന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ വരുന്നത് ആരെല്ലാം?'; ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്