തിരുവനന്തപുരം : ലാഭകരമല്ലാത്ത എടിഎമ്മുകളുടെ സേവനം പകൽ മാത്രമായി പരിമിതപ്പെടുത്താൻ ബാങ്കുകളുടെ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിർദേശത്തിന്റെയും ഭാഗമായാണ് പുതിയ നീക്കം. ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എടിഎമ്മുകള്‍ രാത്രി പത്തുമുതല്‍ രാവിലെ എട്ടുവരെ തുറക്കേണ്ടെന്നാണ് തീരുമാനം.
ചെലവ് ചുരുക്കലിനെക്കുറിച്ച് പഠിക്കാൻ ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് ലാഭകരമല്ലാത്ത എടിഎമ്മുകളുടെ രാത്രിസേവനം അവസാനിപ്പിക്കുന്നത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക. ഏറെ ശാഖകളില്ലാത്ത ചില ബാങ്കുകള്‍ തീരുമാനം നടപ്പാക്കിത്തുടങ്ങി.
ലാഭത്തിലുള്ള ബാങ്കുകളും ചെലവ് ചുരുക്കലിനായി പഠന സമിതിയെ നിയോഗിച്ചിരുന്നു. രാത്രി ഇടപാടുകള്‍ കുറവുള്ള എ.ടി.എമ്മുകള്‍ കണ്ടെത്താൻ മൂന്നു മാസമായി രാത്രിയിലെ ഇടപാടിന്റെ കണക്കെടുത്തിരുന്നു. രാത്രി സെക്യൂരിറ്റിക്കാരനെ ഒഴിവാക്കാം. വൈദ്യുതി ബില്ലും, രാത്രി ക്യാമറ പ്രവര്‍ത്തിപ്പിക്കേണ്ടാത്തതിനാല്‍ അതിന്റെ ചെലവും ലാഭിക്കാം. മോഷണവും യന്ത്രം കേടാക്കാനുമുള്ള സാധ്യതയും കുറയുമെന്നും ബാങ്കുകൾ വിലയിരുത്തുന്നു.
അതേസമയം തങ്ങളുടെ എടിഎമ്മുകൾ രാത്രിയും തുറന്ന് പ്രവർത്തിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി എടിഎമ്മുകള്‍ രാത്രിയില്‍ പൂട്ടിയിടില്ല. എടിഎമ്മുകള്‍ പൂട്ടാനുള്ള തീരുമാനം ബാങ്ക് ഇതേവരെ എടുത്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates