പ്രമുഖ ആഗോള സോഫ്റ്റ്വെയര്‍ ഭീമന്മാരായ 'ഒറാക്കിള്‍' വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് തുടക്കമിട്ടിരിക്കുന്നു. പുലര്‍ച്ചെ ഉറക്കമുണര്‍ന്നു വരുമ്പോള്‍ ജീവനക്കാരെ കാത്തിരുന്നത് കരിയറിലെ തന്നെ ഏറ്റവും മോശം വാര്‍ത്തയായിരുന്നു - 'ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കും ക്ലൗഡ് സാങ്കേതികവിദ്യകളിലേക്കും ഭീമമായ തുക മുതല്‍മുടക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതിനിടയിലാണ് പുതിയ നടപടി.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഒറാക്കിളിലെ നിരവധി ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. 'ഒറാക്കിള്‍ ലീഡര്‍ഷിപ്പ്' എന്ന പേരില്‍ വന്ന ഇ-മെയിലിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു - 'നിങ്ങളുടെ തസ്തികയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് വിഷമമുള്ള ഒു കാര്യം പങ്കുവെക്കാനുണ്ട്. കമ്പനിയുടെ നിലവിലെ ബിസിനസ്സ് ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയതിന്റെ ഭാഗമായി, സംഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായി നിങ്ങളുടെ തസ്തിക ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍, ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം.'
മെയില്‍ വരുന്നതിന് തൊട്ടുമുമ്പ് തന്നെ പല ജീവനക്കാരുടെയും കമ്പനി സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനം നിലച്ചിരുന്നു. പുലര്‍ച്ചെ 4 മണിയോടെ ലോഗിന്‍ സംവിധാനങ്ങള്‍ പണിമുടക്കി, 5 മണിക്കും 5:30നും ഇടയില്‍ സ്ലാക്ക് കണക്ഷനുകളും വിച്ഛേദിക്കപ്പെട്ടു. കൃത്യം 6 മണിയായപ്പോഴേക്കും കമ്പനി ഇമെയിലും എത്തിച്ചേര്‍ന്നു.
കമ്പനി സംവിധാനങ്ങളിലേക്കുള്ള ആക്സസ് പെട്ടെന്ന് തന്നെ റദ്ദാക്കുമെന്നും, പിരിച്ചുവിടലുമായി ബന്ധപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ജീവനക്കാര്‍ തങ്ങളുടെ വ്യക്തിഗത ഇമെയില്‍ വിലാസം ഉടന്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്പനി രേഖകളോ കോഡുകളോ ഡൗണ്‍ലോഡ് ചെയ്യുകയോ സ്വന്തം മെയിലിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അര്‍ഹരായ ജീവനക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സെവറന്‍സ് പാക്കേജ് ലഭിക്കുമെന്നും ഡോക്യുസൈന്‍ വഴി വിശദാംശങ്ങള്‍ അയക്കുമെന്നും കമ്പനി അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കുതിച്ചുചാട്ടത്തിനൊപ്പം പിടിച്ചുനില്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഒറാക്കിള്‍ കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഡേറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനും ക്ലൗഡ് വർക്ക്‌ലോഡുകള്‍ വികസിപ്പിക്കുന്നതിനുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക ബാധ്യതകള്‍ വര്‍ധിച്ചതോടെ, ശമ്പളച്ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും പുനഃസംഘടനയ്ക്കും മുതിരുകയായിരുന്നു.
കമ്പനിയിലെ പുതിയ ലേഓഫ് തരംഗത്തില്‍ എത്ര ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നതിനെക്കുറിച്ച് ഒറാക്കിള്‍ ഔദ്യോഗികമായി ഇതുവരെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും, സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും എഐയിലേക്കുള്ള മാറ്റങ്ങളും ലോകമെമ്പാടുമുള്ള ഐടി ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നതിന്റെ മറ്റൊരു ഉദാഹരണമായി സംഭവം മാറിക്കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates