ന്യൂഡൽഹി: സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവും സിറ്റിങ് എംപിയുമായ എൽകെ അദ്വാനി അടക്കമുള്ള ചിലർക്ക് രാജ്യസഭാ സീറ്റ് നൽകി അനുനയിപ്പിക്കാൻ ബിജെപി നീക്കം. അദ്വാനിയുടെ ഗാന്ധിനഗർ സീറ്റിൽ പാർട്ടി അധ്യക്ഷൻ അമിത് ഷായാണു മത്സരിക്കുന്നത്.
അൻപതോളം സിറ്റിങ് എംപിമാർക്കാണ് ബിജെപി ഇതിനകം ടിക്കറ്റ് നിഷേധിച്ചത്. എൽകെ അദ്വാനിക്ക് പുറമെ കൽരാജ് മിശ്ര, ശാന്തകുമാർ, ബിസി ഖണ്ഡൂരി, ഭഗത് സിങ് കോഷ്യാരി, എസ്എസ് അലുവാലിയ തുടങ്ങിയ പ്രമുഖരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഛത്തീസ്ഗഡിലെ 10 എംപിമാർക്കും ടിക്കറ്റ് നിഷേധിക്കപ്പെട്ടു. മധ്യപ്രദേശിൽ പ്രഖ്യാപിച്ച 15 സീറ്റിൽ സിറ്റിങ് സീറ്റിൽ അഞ്ച് പേർക്കാണ് സീറ്റ് നഷ്ടമായത്. ഇതിനകം യുപിയിൽ 31 സീറ്റുകളിലാണു ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആറ് സിറ്റിങ് എംപിമാർക്കു സീറ്റില്ല. എല്ലാ സീറ്റുകളിലേക്കും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകുമ്പോൾ കൂടുതൽ സിറ്റിങ് എംപിമാർ പുറത്താകാനാണു സാധ്യത.
2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ നടപ്പാക്കിയ പ്രായപരിധി നിയമത്തിന്റെ രണ്ടാം ഘട്ടമാണിത്. 75 വയസ് പിന്നിട്ടവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നതായിരുന്നു പ്രായപരിധി നിയമം. പ്രായമായവർക്ക് മാത്രമല്ല സീറ്റ് നിഷേധിക്കുന്നത്. ജയ സാധ്യതയും മുഖ്യ ഘടകമാണ്. ശാസ്ത്രീയ വിലയിരുത്തലിനും വിവര ശേഖരണത്തിനും ശേഷമാണു സ്ഥാനാർത്ഥി നിർണയം. പ്രായമേറിയവർക്കു ടിക്കറ്റ് നിഷേധിക്കുന്നതിലൂടെ തലമുറ മാറ്റം അടുത്ത ഘട്ടത്തിലേയ്ക്കു കടക്കുന്നുവെന്ന സന്ദേശമാണു പാർട്ടി നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates