രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥ ഇന്ന് വളരെ സാധാരണമാണ്. ശരീരത്തിൽ പ്യൂരിനുകൾ (purines) വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് സാധാരണ രക്തത്തിലൂടെ വൃക്കയിലെത്തി, മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് പതിവ്. എന്നാൽ രക്തത്തിൽ യൂറിക് ആസിഡ് വർധിക്കുന്നതോടെ ഇവയെ അരിച്ചെടുക്കാൻ വൃക്കകൾ സമ്മർദത്തിലാവുകയും യൂറിക് ആസിഡ് സന്ധികളിലും മറ്റും അടിഞ്ഞു കൂടാനും ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയ്ക്കും കാരണമാകും. ഇത് സന്ധികളിൽ വേദന, സന്ധിവാതം (Gout), വൃക്കയിൽ കല്ലുകൾ രൂപപ്പെടുക എന്നിവയ്ക്ക് കാരണമാകും.
യൂറിക് ആസിഡിന്റെ അളവു കൂടുതലുള്ള അവസ്ഥയില്‍ പ്യൂരിന്‍, നൈട്രജന്‍ അടങ്ങിയ സംയുക്തങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗുണകരമല്ല, അതുകൊണ്ട് തന്നെ അപകടസാധ്യത കുറയ്ക്കുന്നതിന് മിക്കവാറും ആളുകള്‍ പ്യൂരിന്‍ അടങ്ങിയ പയറുവര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ പയറുവര്‍ഗ്ഗങ്ങള്‍ അങ്ങനെ ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കേണ്ടതില്ലെന്നാണ് വിശദീകരിക്കുകയാണ് ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധനുമായ കിരണ്‍ കുക്രേജ.
എന്തു കഴിക്കുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് എത്ര കഴിക്കുന്നുവെന്നും. യൂറിക് ആസിഡിനെ ഭയന്ന് പൂർണമായും പയറുവർഗ്ഗത്തെ ഒഴിവാക്കേണ്ടതില്ല, അവയിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ്. എന്നാൽ അവയുടെ അളവിൽ ശ്രദ്ധിക്കുന്നതാണ് നല്ലത്. യൂറിക് ആസിഡ് രക്തത്തിലെ സാധാരണ അളവ് പുരുഷന്മാരിൽ 3.4 - 7.0 mg/dL, സ്ത്രീകളിൽ 2.4 - 6.0 mg/dL ആണ്. അതേസമയം, യൂറിക് ആസിഡ് 8 (mg/dl) ന് മുകളിലാണെങ്കില്‍ മിതമായ അളവില്‍ പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പോലും ഒഴിവാക്കുന്നതാണ് നല്ലത്.
പരിപ്പ് (മഞ്ഞ)
കുറഞ്ഞ പ്യൂരിൻ അളവ് (25 മുതൽ 35 മില്ലിഗ്രാം വരെ)
ഇത് ദിവസവും കഴിക്കാം.
മസൂർ പരിപ്പ്, തുവര പരിപ്പ്
കുറഞ്ഞ പ്യൂരിൻ അളവ് (35-50 മില്ലിഗ്രാം)
ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിക്കാം, പക്ഷേ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ കുതിർക്കാൻ ശ്രദ്ധിക്കുക.
ചെറുപയർ
മിതമായ പ്യൂരിൻ ഉള്ളടക്കം (60 മുതൽ 75 മില്ലിഗ്രാം വരെ)
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കാം.
കടല
ഉയർന്ന പ്യൂരിൻ ഉള്ളടക്കം (75-90 മില്ലിഗ്രാം)
രണ്ടാഴ്ചയിൽ ഒരിക്കൽ കഴിക്കാം.
സോയാബീൻ
വളരെ ഉയർന്ന പ്യൂരിൻ അളവ് (120 മുതൽ 140 മില്ലിഗ്രാം വരെ)
പൂർണ്ണമായും ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates