സദാസമയവും ചെവിയിൽ ഇയർഫോണുകൾ തിരുകി നടക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഫോണിലേക്ക് നീട്ടിപ്പിടിച്ച വയറുകളോ കൊണ്ടു നടക്കാനുള്ള അസൗകര്യമോ ബ്ലൂടൂത്ത് ഇയർഫോണുകളെ സംബന്ധിച്ചിടത്തോളം ഇല്ലെന്നതാണ് ആളുകള്‍ ഇത് തിരഞ്ഞെടുക്കാനുള്ള കാരണം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ബ്ലൂടൂത്ത് ഇയർപോഡുകളുടെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പ്രചാരം.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ബ്ലൂടൂത്ത് ഇയർപോഡുകൾ ഉപയോഗിക്കുന്നത് തല മൈക്രവേവിൽ വയ്ക്കുന്നതിന് സമാനമാണെന്നും, അത്രത്തോളം റേഡിയേഷൻ ഇവയിൽ നിന്ന് പുറപ്പെടുന്നുണ്ടെന്നും ഇത് കാൻസർ ഉണ്ടാക്കുമെന്ന തരത്തിൽ വിഡീയോ വൈറലായിരുന്നു. ഇതിനോട് പ്രതികരിച്ച് അമേരിക്കയിലെ മിഷിഗണ്‍ ന്യൂറോസര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂറോസര്‍ജന്‍ ഡോ. ജയ് ജഗ്നാഥന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ബ്ലൂടൂത്ത് ഇയർപോഡുകളിൽ നിന്ന് നോൺ-അയോണൈസിങ് ആയ റേഡിയേഷൻ പുറപ്പെടുന്നുണ്ട്. എന്നാൽ അത് നമ്മുടെ മൊബൈൽ ഫോണുകളിൽ നിന്ന് പുറപ്പെടുന്ന റേഡിയേഷനെത്താൾ 10 മുതൽ 400 മടങ്ങ് കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൊബൈൽഫോണിൽ നിന്നുണ്ടാകുന്ന റേഡിയേഷന് കാൻസർ ഉണ്ടാക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം നടത്തിയ ഒരു പഠനത്തിൽ റേഡിയോ ഫ്രീക്വൻസി (ആർഎഫ്) വികിരണത്തിന് ദീർഘനേരം എക്സ്പോഷർ ചെയ്യുമ്പോൾ എലികളിൽ, ചില കാർഡിയാക് കാൻസറുകളുമായി ബന്ധം കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അവലോകനത്തിൽ മനുഷ്യരിൽ സമാന ഫലങ്ങൾ ഉണ്ടാക്കുന്നതായ തെളിവുകൾ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറയുന്നു.
2024ൽ പ്രസിദ്ധീകരിച്ച തൈറോയ്ഡ് നോഡ്യൂളുകളെ കുറിച്ചുള്ള പഠനത്തിൽ ചില മൊബൈൽ ഫോണുകളുകളിൽ നിന്ന് പുറപ്പെടുന്ന ചിലതരം റേഡിയേഷനുകളുമായുള്ള സമ്പർക്കം ചിലരിൽ കാൻസർ അല്ലാത്ത തൈറോയ്ഡ് നോഡ്യൂളുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കാൻസർ അല്ലാത്ത നോഡ്യൂളുകളാണ്.
എയർപോഡുകൾ മൊബൈൽ ഫോണുകളെക്കാൾ വളരെ കുറവ് റേഡിയേഷൻ മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. അതിനാൽ മൊബൈൽഫോണുകളും കാൻസറും തമ്മിലുള്ള ബന്ധം കണ്ടെത്താൻ മതിയായ ഡാറ്റ ഇല്ലാത്തതിനാൽ എയർപോഡ് ഉപയോഗവും കാൻസറും തമ്മിൽ സാധുവായ ഒരു ബന്ധമില്ലെന്നാണ് നിഗമനമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates