സ്ത്രീകൾ എപ്പോൾ ഗർഭം ധരിക്കുന്നുവെന്നും എത്ര കുട്ടികളുണ്ടെന്നതും അവരുടെ ആയുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പുതിയ പഠനം. ഹെൽസിങ്കി യൂണിവേഴ്സിറ്റിയിലെയും മിനർവ ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1975 മുതലാണ് പഠനത്തിന് തുടക്കം കുറിച്ചത്.
ഇരട്ടകളായ ഏകദേശം 15,000 സ്ത്രീകളുടെ ആയുർദൈർഘ്യവും ആരോഗ്യവും പഠനത്തിലുടനീളം വിശകലനം ചെയ്തു. പഠനത്തിന്റെ ഭാഗമായവർ അന്ന് ആദ്യം ഒരു ചോദ്യാവലി പൂരിപ്പിച്ച് നൽകിയിരുന്നു. അന്നു മുതൽ ഗവേഷകർ അവരുടെ ജീവിതത്തെ ട്രാക്ക് ചെയ്തു. രണ്ടോ മൂന്നോ കുട്ടികളുള്ള സ്ത്രീകൾ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പ്രവണത ഗവേഷകർ കണ്ടെത്തിയതായി നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഗർഭധാരണത്തിന്റെ സമയവും ദീർഘായുസിൽ ഒരു പങ്കുവഹിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. 24-നും 38-നും ഇടയിലുള്ള ഗർഭധാരണങ്ങൾ ആരോഗ്യകരമായ ഏജിങ് പാറ്റേണുമായും ദീർഘായുസ്സുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ നാലിലധികം കുട്ടികളുള്ള സ്ത്രീകൾക്ക് ശരാശരി ആയുസ് കുറവായിരുന്നു. അവർ വേഗത്തിലുള്ള ജൈവ വാർധക്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതായും പഠനത്തിൽ പറയുന്നു.
പ്രത്യുത്പാദനം വർധിക്കുന്നതോടെ ശരീരത്തിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ ഘടകങ്ങൾ കുറയാം. കൂടാതെ, കുട്ടികളില്ലാത്ത സ്ത്രീകളിൽ കുട്ടികളുടെ എണ്ണം കുറവുള്ള സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ അൽപം വേഗത്തിലുള്ള വാർധക്യം കാണപ്പെട്ടു എന്നും പഠനം കണ്ടെത്തി. ഈ കണ്ടെത്തലുകൾ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള വ്യക്തിഗതമായ തീരുമാനങ്ങളെ സ്വാധീനിക്കരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates