ഹൈദരാബാദ്: വാടക ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദിൽ ഡോക്ടർ അടക്കം 10 പേർ അറസ്റ്റിൽ. സ്വതന്ത്ര ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയത്.
സെക്കന്തരാബാദിൽ പ്രവർത്തിക്കുന്ന റെജിമെന്റൽ ബസാറിലെ യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിന്റെ മാനേജരായ ഡോ. നമിതയെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഏർപ്പാടാക്കിയ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിക്ക് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തിയതോടെയാണ് വലിയ തട്ടിപ്പ് പുറത്തായത്.
രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ പരാതിയുടെ തുടർന്ന് നടത്തിയ റെയ്ഡിൽ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്നും ബീജക്കടത്തു റാക്കറ്റ് ഉള്‍പ്പെടെ ഈ കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. പാവപ്പെട്ട സ്ത്രീകളെ വാടക ഗര്‍ഭധാരണത്തിലേക്ക് ആകര്‍ഷിക്കുകയും സംസ്ഥാനങ്ങള്‍ക്കിടയില്‍ അനധികൃതമായി റീപ്രോഡക്റ്റീവ് മറ്റീരിയല്‍സ് ( പ്രത്യുത്പാദന വസ്തുക്കള്‍) കൈമാറുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയതായി ഹൈദരാബാദ് നോർത്ത് സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രശ്മി പെരുമാൾ പറഞ്ഞു.
കഴിഞ്ഞ വർഷം വാടക ഗർഭധാരണ നടപടിക്കായി ദമ്പതികള്‍ ക്ലിനിക്കിന് 35 ലക്ഷം രൂപ നൽകിയിരുന്നു. ഈ വർഷം കുട്ടി ജനിച്ചതിന് ശേഷം, വാടക ഗർഭധാരണത്തിലൂടെയുള്ള അമ്മയുടെ ഡിഎൻഎ പരിശോധനയ്ക്കുള്ള ആവശ്യം ഡോക്ടർ നമിത തുടർച്ചയായി വൈകിപ്പിച്ചടാണ് സംശയം ഉണ്ടാകാനിടയായത്. തുടർന്ന് ദമ്പതികൾ നടത്തിയ സ്വതന്ത്ര ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞിനു തങ്ങളുമായി യാതൊരു ജനിതക ബന്ധവുമില്ലെന്ന് പരിശോധനാ ഫലത്തിലൂടെ വ്യക്തമായി.
പരാതി ഉയർന്നതിന് പിന്നാലെ ഡോക്ടർ ഒളിവിൽ പോയി. പൊലീസ് യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ രാത്രിയെത്തി റെയ്ഡ് നടത്തി. പുലരുവോളം നീണ്ട റെയ്ഡില്‍ പല സുപ്രധാന രേഖകളും കണ്ടെടുത്തു. ഗുജറാത്ത്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ബീജവും അണ്ഡവും അനധികൃതമായി ശേഖരിച്ച് കടത്തുന്നതിൽ ക്ലിനിക്കിന് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. ഈ ഫെർട്ടിലിറ്റി സെന്റർ ഇന്ത്യൻ സ്പേം ടെക് എന്ന ലൈസൻസില്ലാത്ത സ്ഥാപനവുമായി സഹകരിക്കുന്നുണ്ടെന്നും പരിശോധനയിലൂടെ മനസിലായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യൻ സ്പേം ടെക്കിന്റെ റീജിയണൽ മാനേജരായ പങ്കജ് സോണിയെയും സമ്പത്ത്, ശ്രീനു, ജിതേന്ദർ, ശിവ, മണികണ്ഠ, ബോറോ എന്നിവരുൾപ്പെടെ 10 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലുടനീളം പ്രത്യുത്പാദന വസ്തുക്കൾ ശേഖരിക്കുന്നതിലും കയറ്റി അയക്കുന്നതിലും ഇവർ സജീവമായി പങ്കാളികളായിരുന്നുവെന്ന് പൊലീസ് വ്യക്തമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates