ദിവസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് പഠനം. ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. ഇത് ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം തുടങ്ങിയ അപകടസാധ്യത വർധിപ്പിച്ചേക്കാം. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ദിവസത്തിൽ 10.6 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് പിന്നീട് ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയസ്തംഭനം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു.
എല്ലാ ആഴ്ചയും ശുപാർശ ചെയ്യപ്പെടുന്ന 150 മിനിറ്റ് മിതമായ വ്യായാമം ചെയ്താലും ഈ സാഹചര്യത്തിൽ മാറ്റം വരുന്നതായി കണ്ടെത്താനായിട്ടില്ലെന്നും ഗവേഷകർ പറഞ്ഞു. യുകെ ബയോ ബാങ്കിൽ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എട്ട് വർഷം നീണ്ട പഠനത്തിൽ പങ്കെടുത്തവരിൽ അഞ്ച് ശതമാനം ആളുകളിൽ ഏട്രിയൽ ഫൈബ്രിലേഷൻ (ഹൃദയത്തിൻ്റെ മുകൾ അറകളിൽ ക്രമരഹിതമായ ഹൃദയമിടിപ്പുകൾ) വികസിച്ചതായി കണ്ടെത്തി. 2.1 ശതമാനം ആളുകൾക്ക് ഹൃദയസ്തംഭനം സംഭവിച്ചു. ഏകദേശം രണ്ട് ശതമാനം ആളുകളിൽ ഹൃദയാഘാതം ഉണ്ടായി. ഏതാണ്ട് ഒരു ശതമാനത്തിൽ താഴെ ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണവും രേഖപ്പെടുത്തി.
ഇത് ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇരിപ്പിനിടെ ഇൻട്രാ ആക്ടിവിറ്റി ബ്രേക്കുകൾ അല്ലെങ്കിൽ വ്യായാമ സമയം നീട്ടേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. ദീർഘനേരമുള്ള ഇരിപ്പ് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുൻപ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. നിവർന്ന് നിൽക്കുമ്പോഴും നടക്കുമ്പോഴും പേശികളുടെ ആരോഗ്യം മെച്ചപ്പെടും എന്നാൽ ഇരിക്കുമ്പോൾ ഇവ അയയുന്നു ദീർഘനേരം ഇരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുകയും പേശികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് വർധിക്കാനും കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates