എണ്ണാൻ പഠിച്ചതിന്റെ ആവേശത്തിലാണ് സാലിമ ഖാൻ എന്ന 92കാരി. പുലർച്ചെ എഴുന്നേൽക്കും നടക്കാൻ ആരുടെയെങ്കിലും സഹായം വേണം. പ്രായത്തിന്റേതായ അവശതകളുണ്ടെങ്കിലും സ്കൂളിൽ പോകാനുള്ള ആവേശത്തിന് ഒരു കുറവുമില്ല. യുപിയിലെ ബുലന്ദ്‌ഷഹറിൽ മമക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പമാണ് താമസം. സ്കൂളിൽ ചെന്നാൽ മുൻ ബെഞ്ചിൽ തന്നെ സ്ഥാനം ഉറപ്പിക്കും. ടീച്ചർ പറയുന്നത് വിട്ടു പോകാതെ എല്ലാം കേൾക്കാൻ ശ്രമിക്കും.
പഴയതു പോലെയല്ല സ്വന്തമായിട്ട് പേരെഴുതാനും 100 വരെ എണ്ണാനും സാലിമയ്‌ക്ക് ഇപ്പോൾ അറിയാം. യുപിയിലെ ചൗലി പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ് 92കാരിയായ സാലിമ. കൊച്ചു മകന്റെ ഭാര്യയാണ് സാലിമയെ എന്നും സ്കൂളിൽ കൊണ്ടുവിടുന്നത്. പഠനക്കാര്യത്തിൽ കുടുംബം പൂർണ പിന്തുണയാണ് നൽകുന്നത്. 14-ാം വയസിലായിരുന്നു സാലിമയുടെ വിവാഹം. പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. പിന്നീട് മക്കളും കൊച്ചുമക്കളും സ്‌കൂളിൽ പോകുമ്പോഴും ആഗ്രഹിച്ചിരുന്നു അപ്പോഴും നടന്നില്ല. നവഭാരത് സാക്ഷരത പദ്ധതിയിലൂടെയാണ് സാലിമയുടെ ആഗ്രഹം സഭലമായത്.
'ആദ്യമായി ബുക്കും പേനയും കയ്യിൽ കിട്ടിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്നു പോയി. ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
നേരത്തെ കൊച്ചുമക്കൾ കാശിന്റെ കാര്യത്തിൽ പറ്റിക്കുമായിരുന്നു. ഇപ്പോൾ അതു നടക്കില്ല, കാരണം എനിക്ക് എണ്ണാൻ അറിയാം'- സാലിമ പറയുന്നു. തങ്ങളുടെ മുതിർന്ന വിദ്യാർഥിയെ കുറിച്ച് അധ്യാപകർക്കും നല്ല അഭിപ്രായമാണ്. സാലിമ സ്കൂളിൽ വരാൻ തുടങ്ങിയതോടെ ഗ്രാമത്തിൽ നിന്നും 25 സ്ത്രീകൾ കൂടി പഠിക്കാൻ മുന്നോട്ടു വന്നു. സംസ്ഥാനത്ത് നവ ഭാരത് സാക്ഷരതാ പദ്ധതിയിലൂടെ ഇത്തരത്തിൽ നിരവധി ആളുകളാണ് തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates