കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന് ഹൃദയം തൊട്ട് നന്ദി പറയുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിദ്യാർഥിയുടെ വിഡിയോ വൈറലായി. കോട്ടയം മെഡിക്കല്‍ കോളജിലെ അനുഭവമാണ് മസൂദ് മോസ്ലം ഈ വിഡിയോയിൽ തുറന്നു പറയുന്നത്. പട്ടിയുടെ കടിയേറ്റ് ചികിത്സയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ മസൂദ് തനിക്ക് ലഭിച്ച ചികിത്സയിലും പരിചരണത്തിലും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ ചെയ്തിരിക്കുന്നത്.
റിയാലിറ്റി ഓഫ് കേരള എന്ന തലക്കെട്ടില്‍ കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്നാണ് മസൂദ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കോട്ടയം എംജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മസൂദ്. മസൂദിന്റെ വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി.
'കേരളത്തിലെ സര്‍ക്കാരിനോട് നന്ദി പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്. പട്ടിയുടെ കടിയേറ്റ് ഇന്ന് രാത്രി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വരേണ്ടി വന്നു. കുത്തിവയ്പ്പ് എടുക്കുന്നതിനാണ് വന്നത്. ഇവിടെ പേവിഷബാധക്കെതിരായ കുത്തിവയ്പ്പ് അടക്കമുള്ള ചികിത്സ സൗജന്യമായിരുന്നു. ഒരു രൂപ പോലും എനിക്ക് നല്‍കേണ്ടി വന്നില്ല. മരുന്നും ലഭിച്ചു. അതിന് കേരളത്തോട് നന്ദി പറയാനാണ് വന്നത്. കേരളത്തിലെ സര്‍ക്കാരിനോടും മെഡിക്കല്‍ കോളജിലെ എല്ലാ ഡോക്ടര്‍മാരോടും ഞാന്‍ നന്ദി പറയുന്നു. മാന്യമായാണ് എല്ലാവരും പെരുമാറിയത്. നന്ദി' എന്നായിരുന്നു മസൂദ് വിഡിയോയില്‍ പറഞ്ഞത്. ഒരു ദിവസം കൊണ്ട് 3.83ലക്ഷത്തിലേറെ ലൈക്കും 5800ലേറെ ഷെയറും നേടിയെടുത്തു മസൂദിന്റെ വിഡിയോ.
കേരളത്തെ പുകഴ്ത്തി ഇതിന് മുമ്പും മസൂദ് മോസ്ലം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കേരളത്തിന്റെ പ്രകൃതി ഭംഗിയേയും മനോഹാരിതയേയും മസൂദ് മോസ്ലം വാനോളം പുകഴ്ത്തിയിരുന്നു. ഗ്രാമങ്ങളിലെ കാഴ്ചകൾ അതിമനോഹരമാണെന്നും വീട്ടിലിരിക്കാതെ ഈ സൗന്ദര്യം പുറത്തിറങ്ങി ആസ്വദിക്കണമെന്നും കോട്ടയത്തെ കൈപ്പുഴയില്‍ നിന്നും ചിത്രീകരിച്ച വിഡിയോയില്‍ മസൂദ് പറയുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ളതും ഹോളി ആഘോഷത്തിന്റേയും കപ്പ ബിരിയാണി അടക്കമുള്ള നാടന്‍ ഭക്ഷണങ്ങളുടേയുമെല്ലാം വിഡിയോ മസൂദ് പോസ്റ്റു ചെയ്തിട്ടുണ്ട്. ഇല്ലിക്കല്‍ കല്ലിലേക്കുള്ള യാത്രയുടെ വിശദമായ വിഡിയോ മസൂദിന്റെ യുട്യൂബ് ചാനലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates