ശാന്തൻപാറ : ഇടുക്കി ശാന്തൻപാറ ആനയിറങ്കലിൽ വീണ്ടും ഭീതി പരത്തി 'ചക്കക്കൊമ്പൻ'. പ്രദേശത്തെ റേഷൻ കടയ്ക്ക് നേരെ കാട്ടാന ആക്രമണം നടത്തി. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കടയ്ക്ക് നേരെ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടാകുന്നത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് ചക്കക്കൊമ്പൻ വീണ്ടും റേഷൻ കടയ്ക്ക് മുന്നിലെത്തിയത്. കടയുടെ വാതിലും ഭിത്തിയും തകർത്ത ആന, അകത്തു സൂക്ഷിച്ചിരുന്ന അരിയും ആട്ടയും തിന്നാനുള്ള ശ്രമത്തിലായിരുന്നു. പ്രദേശവാസികൾ ഒന്നടങ്കം തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് ആന പിന്മാറി കാട്ടിലേക്ക് കയറിപ്പോയത്.
കഴിഞ്ഞ രാത്രി 9.30-ഓടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. അപ്പോൾ നാട്ടുകാർ സംഘടിച്ചാണ് ആനയെ ഓടിച്ചത്. എന്നാൽ അധികം വൈകാതെ പുലർച്ചെയോടെ വീണ്ടുമെത്തി ആന ആക്രമണം നടത്തുകയായിരുന്നു. റേഷൻ കടയ്ക്ക് പുറമേ പ്രദേശത്തെ തൊഴിലാളി ലയത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയ്ക്ക് നേരെയും ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിട്ടുണ്ട്.
നിരന്തരം കാട്ടാന ശല്യമുണ്ടാകുന്ന ആനയിറങ്കൽ മേഖലയിൽ വനംവകുപ്പിന്റെയോ റാപ്പിഡ് റെസ്പോൺസ് ടീമിന്റെയോ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഒരേ റേഷൻ കട 12 തവണ തകർക്കപ്പെട്ടിട്ടും ശാശ്വതമായ ഒരു സുരക്ഷാ സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജീവഹാനിക്ക് കാത്തുനിൽക്കാതെ കാട്ടാനശല്യത്തിന് അടിയന്തര ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates