തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ പൊലീസ് ജീപ്പിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉൽപന്നങ്ങളും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സംഭവത്തിൽ കരിമണ്ണൂർ എസ്ഐ എൽ എസ്. റോയി, സിപിഒ ജിജോ ആന്റണി എന്നിവരെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ ലൈവ് പ്രദർശനത്തിനിടെ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരിൽ നിന്നാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. ആദ്യം നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിലും ജില്ലാ ആശുപത്രിയിലെ പരിശോധനയിലും മദ്യപിച്ചതായി തെളിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കാക്കനാട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നടത്തിയ രക്തസാംപിൾ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചിരുന്നതായി വ്യക്തമായതും സസ്പെൻഷനിലേക്ക് നയിച്ചതും.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരിൽ നിന്നും ഡിവൈഎസ്പി ഉടൻ മൊഴിയെടുക്കും.അന്വേഷണം പൂർത്തിയായ ശേഷമേ ഇവർക്കെതിരെ കൂടുതൽ നടപടികൾ വേണമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.
അതേസമയം, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന എസ്ഐയുടെ പരാതിയിൽ തൊടുപുഴ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ഈ കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates