ഇരിട്ടി (കണ്ണൂർ): ഇരിട്ടിയിൽ യുവാക്കളിൽ നിന്നും മാരകമായ എംഡിഎംഎ രാസലഹരിമരുന്ന് പിടികൂടിയ കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന മുഖ്യ ആസൂത്രകനെ എക്സൈസ് സംഘം ബംഗളൂരുവിൽ നിന്നും സാഹസികമായി പിടികൂടി. ഉളിക്കൽ മണിപ്പാറ സ്വദേശി ചെരട്ടയാടൻ വീട്ടിൽ സി എച്ച് അൻസീർ (28) ആണ് എക്സൈസിന്റെ വലയിലായത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതിനായി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതും, ലഹരി കടത്താൻ യുവാക്കളെ പ്രേരിപ്പിക്കുകയും അവർക്ക് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തതതുമുൾപ്പെടെയാണ് ഇയാൾക്കെതിരായ കുറ്റങ്ങൾ.
കഴിഞ്ഞ 2026 ഏപ്രിൽ 26-നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. അഞ്ച് ഗ്രാമിലധികം വരുന്ന മാരകമായ എംഡിഎംഎ മിശ്രിതവുമായി ഇരിട്ടിയിൽ നിന്നും നുച്യാട് സ്വദേശികളായ മുഹമ്മദ് സാദിഖ്, മിഥിലാജ് എം. എന്നിവരെ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ കഴിയുന്ന ഈ പ്രതികളെ കേന്ദ്രീകരിച്ച് എക്സൈസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. പ്രതികളുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം അവരുടെ മൊബൈൽവിവരങ്ങളും ബാങ്ക് വഴിയുള്ള പണമിടപാടുകളും സൈബർ സെല്ലിന്റെ സഹായത്തോടെ സൂക്ഷ്മമായി പരിശോധിച്ചു. ഈ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്, കർണാടക അതിർത്തികൾ കേന്ദ്രീകരിച്ച് ഒളിവിലിരുന്ന അൻസീറാണ് ഇതിന്റെ യഥാർത്ഥ സൂത്രധാരനെന്ന് എക്സൈസ് സ്ഥിരീകരിച്ചത്.
മേഖലയിലെ പ്രധാന ലഹരി വിതരണക്കാരൻ; കൂടുതൽ അറസ്റ്റുകൾ ഉടൻ
ഉളിക്കൽ, നുച്യാട് മലയോര മേഖലകളിലെ കർഷക കുടുംബങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വില്പന നടത്തുന്ന പ്രധാന മാഫിയാ തലവനാണ് പിടിയിലായ അൻസീറെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു. ഈ ലഹരി കടത്ത് ശൃംഖലയിൽ ഇനിയും നിരവധി പേർക്ക് പങ്കുണ്ടെന്നും ചില പ്രമുഖർ നിലവിൽ എക്സൈസിന്റെ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനൊപ്പം എക്സൈസ് ഉദ്യോഗസ്ഥരായ ബഷീർ പിലാട്ട്, കെകെ ഷാജി, വിഎൻ സതീഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, കെ. രമിഷ്, ടി. അഭിജിത്ത്, കെ.പി. ജുനീഷ് എന്നിവരും ഉണ്ടായിരുന്നു. മലയോര മേഖലകളിലെ ലഹരി വിപണനത്തിനെതിരെ കർശനമായ പൊലീസ്-എക്സൈസ് റെയ്ഡുകൾ തുടരാനാണ് തീരുമാനം.