Kannur Murder Fugitive Arrest 
Kannur

2012-ലെ കൊലപാതക കേസ്: ഫോൺ ഉപയോഗിക്കാതെ വർഷങ്ങളായി ഒളിവുജീവിതം; പിടികിട്ടാപ്പുള്ളി കോയമ്പത്തൂരിൽ പിടിയിൽ

വളപട്ടണം മണികണ്ഠൻ വധക്കേസിലെ ഒന്നാം പ്രതി ആനന്ദ് വലയിലായത് 'ഓപ്പറേഷൻ ഗ്രിപ്പിലൂടെ'

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2012-ൽ നടന്ന കൊലപാതകക്കേസിൽ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ സി. ആനന്ദിനെ (41) കോയമ്പത്തൂർ കാങ്കയംപാളയത്തു നിന്നാണ് കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അതിസാഹസികമായി പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസിന്റെ 'ഓപ്പറേഷൻ ഗ്രിപ്പ്' പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്.

2012 ഡിസംബർ രണ്ടിന് വൈകിട്ട് 7.15-ഓടെ അഴീക്കോട് പഞ്ചായത്തിലെ കാക്കമ്പാലം ഇസ്മായിൽ ക്വാർട്ടേഴ്സിന് സമീപമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് മണികണ്ഠൻ എന്നയാളെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആനന്ദ് പ്രതിയായത്. സംഭവത്തിന് തൊട്ടുപിന്നാലെ വളപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി നാടുവിടുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

മൊബൈൽ ഫോൺ ഒഴിവാക്കി ഒളിവുജീവിതം; തമിഴ്നാട്ടിലും കൊലപാതകം

സൈബർ നിരീക്ഷണത്തിൽ കുടുങ്ങാതിരിക്കാൻ മൊബൈൽ ഫോണുകൾ ഒഴിവാക്കിയായിരുന്നു പ്രതിയുടെ ഒളിവുജീവിതം. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാതെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒളിത്താവളങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരുന്നതിനാൽ വർഷങ്ങളോളം പൊലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല. ഒളിവിൽ കഴിയുന്നതിനിടയിൽ 2021-ൽ കോയമ്പത്തൂർ ജില്ലയിലെ സൂലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകക്കേസിലും ആനന്ദ് പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോയമ്പത്തൂർ കാങ്കയംപാളയത്തെ ഒരു വീട്ടിൽ പ്രതി സ്ഥിരമായി എത്താറുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണ സംഘം അവിടെ നിരീക്ഷണം നടത്തി സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പഴുതടച്ച നീക്കത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

'ഓപ്പറേഷൻ ഗ്രിപ്പ്' വഴി വലവിരിച്ച് പൊലീസ്

കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരവും രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രതിയെ കുടുക്കിയത്. നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജ്, കണ്ണൂർ ടൗൺ എസിപി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

പഠിക്കാൻ നിർബന്ധിച്ചതിന് മാതാപിതാക്കളോട് പിണക്കം; ജോലി തേടി കേരളത്തിലെത്തിയ ബംഗാളി 14കാരനെ വീട്ടിലെത്തിച്ചു

അരനൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒടുവിൽ പ്രതീക്ഷ: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി തിരിച്ചുനൽകാൻ നിയമവഴി തേടി സർക്കാർ

ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്: ചാലയിലെ ആശുപത്രികൾക്ക് മുന്നിൽ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്

കാപ്പ ചുമത്തി നാടുകടത്തി: മൊകേരി സ്വദേശി സുബിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്ക്