കാസർകോട്: പെരുമഴയായാലും പാതിരാത്രിയായാലും ഉദുമ മാങ്ങാട് സ്വദേശി മുഹമ്മദിന്റെ ഫോൺ റിങ് ചെയ്താൽ മിനിറ്റുകൾക്കകം അദ്ദേഹം സ്ഥലത്തെത്തും. വീട്ടുമുറ്റത്തോ കിണറ്റിലോ കോഴിക്കൂട്ടിലോ വിരുന്നെത്തിയത് അപകടകാരിയായ രാജവെമ്പാലയായാലും ശരി, മുഹമ്മദിന്റെ കൈകളിൽ അവ ശാന്തരാകും. കഴിഞ്ഞ 30 വർഷത്തിലേറെയായി വന്യമൃഗങ്ങളെയും പാമ്പുകളെയും ജനവാസ മേഖലയിൽ നിന്ന് സുരക്ഷിതമായി മാറ്റി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന മുഹമ്മദ് നാടിന് വെറുമൊരു പാമ്പ് പിടുത്തക്കാരനല്ല, മറിച്ച് ഒരു പരിസ്ഥിതി സ്നേഹിയാണ്.
തുടക്കം നീർക്കോലിയിൽ നിന്ന്, ഇന്ന് രാജവെമ്പാല വരെ
14-ാം വയസ്സിൽ നീർക്കോലിയിൽ നിന്നും ചേരയിൽ നിന്നും തുടങ്ങിയ ആ ചങ്ങാത്തം ഇന്ന് രാജവെമ്പാലയിലും മൂർഖനിലും എത്തിനിൽക്കുന്നു. വനംവകുപ്പിന്റെ ഔദ്യോഗിക പരിശീലനം പൂർത്തിയാക്കിയ മുഹമ്മദ് ഇതുവരെ പതിനായിരത്തിലധികം പാമ്പുകളെയാണ് പിടികൂടി കാട്ടിൽ വിട്ടത്. ഓരോ ജീവിയെയും പിടികൂടിയ ശേഷം വനംവകുപ്പ് ഓഫീസിൽ ഹാജരാക്കി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് വനത്തിൽ തുറന്നുവിടുന്നത്.
ജാഗ്രത വേണം ഈ കാലാവസ്ഥയിൽ
"പാമ്പുകൾ മുട്ടവിരിഞ്ഞ് ഇറങ്ങുന്ന സമയമാണിത്. അമിതമായ ചൂട് കാരണം മാളങ്ങളിൽ നിൽക്കാൻ കഴിയാതെ അവ പുറത്തിറങ്ങും. വീടിന് ചുറ്റും കാടും പടലും വെട്ടിത്തെളിച്ച് വൃത്തിയാക്കി ഇടണം," മുഹമ്മദ് ഓർമ്മിപ്പിക്കുന്നു. പാമ്പുകളിൽ അണലിയാണ് ഏറ്റവും അപകടകാരിയെന്നും ഒരിക്കൽ അണലിയുടെ കടിയേറ്റിട്ടും തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറാൻ മുഹമ്മദ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കടന്നൽ, തേനീച്ച കൂട്ടുകളെയും ഉപദ്രവിക്കാതെ ഒഴിപ്പിക്കാൻ മുഹമ്മദിന് പ്രത്യേക വൈദഗ്ധ്യമുണ്ട്. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹത്തിന് പാമ്പ് പിടിത്തത്തിൽ നിന്നും കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഏക ആശ്രയം. പാമ്പുകളെക്കുറിച്ചുള്ള അനാവശ്യ ഭീതി അകറ്റാൻ ബോധവൽക്കരണ ക്ലാസുകൾ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 50-കാരൻ.
English Summary: Muhammad from Uduma, Kasaragod, has rescued over 10,000 snakes including King Cobras over three decades, balancing human safety and wildlife conservation. A forest department-trained volunteer, he continues his mission despite personal hardships and a prior venomous snake bite.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates