തിരൂർ: ആധുനിക ചരക്കുലോറികളും ഗുഡ്സ് ഓട്ടോറിക്ഷകളും നിരത്തുകൾ കീഴടക്കും മുൻപ്, തിരൂരിന്റെ ഇടവഴികളിൽ മണിമുഴക്കി കാളവണ്ടികൾ പാഞ്ഞിരുന്ന സുവർണ്ണകാലം നിലച്ചിട്ട് മൂന്നരപ്പതിറ്റാണ്ടിലേറെയായി. റെയിൽവേ സ്റ്റേഷനിലും തിരൂർ പുഴയോരത്തുമെത്തുന്ന നിത്യോപയോഗ സാധനങ്ങളും കാർഷികോൽപ്പന്നങ്ങളും നാട്ടിൻപുറങ്ങളിലെത്തിക്കാൻ കാളകളെ ആശ്രയിച്ചിരുന്ന ആ പഴയകാലത്തിന്റെ ജീവിക്കുന്ന അവസാന കണ്ണിയാണ് എടക്കുളം സ്വദേശിയായ അഹമ്മദ് ബാവ (77).
തന്റെ ഏഴാം വയസ്സിൽ കാളകളുടെ മൂക്കുകയർ കൈയിലെടുത്ത ബാവ, 42-ാം വയസ്സുവരെ കാളവണ്ടിയുമായി തിരൂരിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു. ഒരു നാടിന്റെ വികസന ചരിത്രത്തിനൊപ്പം ചക്രമുരുട്ടിയ ഈ വയോധികനെ സാംസ്കാരിക-പരിസ്ഥിതി സംഘടനയായ ‘റീ-ഇക്കോ’യുടെ ‘നാടിന്റെ നാൾവഴികൾ’ പരിപാടിയുടെ ഭാഗമായി നാട്ടുകാർ സ്നേഹബഹുമാനങ്ങളോടെ ആദരിച്ചു.
അന്നത്തെ കാലത്ത് കാളവണ്ടികൾ ഓടിക്കുന്നതിനും പഞ്ചായത്തിന്റെ കർശന ലൈസൻസ് നിയമങ്ങൾ നിലവിലുണ്ടായിരുന്നു എന്ന് ബാവ ഓർത്തെടുക്കുന്നു. പഞ്ചായത്തിൽ നികുതി അടച്ച് ലൈസൻസ് നേടിയാൽ വണ്ടിയിൽ ഘടിപ്പിക്കാൻ ‘താലി’ എന്നറിയപ്പെടുന്ന പിച്ചള നമ്പർ പ്ലേറ്റുകൾ ലഭിക്കും. നിശ്ചിത കേന്ദ്രങ്ങളിലല്ലാതെ അലക്ഷ്യമായി വണ്ടി നിർത്തിയിട്ടാൽ 50 പൈസ പിഴയൊടുക്കേണ്ടിയും വന്നിരുന്നു.
തിരൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ 'വണ്ടിപ്പേട്ട'യിൽ ഒരുകാലത്ത് പതിനഞ്ചിലധികം കാളവണ്ടികൾ ചരക്കിനായി കാത്തുകിടക്കുമായിരുന്നു. 50 കിലോയുള്ള ഒരു ചാക്ക് അരി കൊണ്ടുപോയാൽ രണ്ടര രൂപയും ഒരു ടിൻ വെളിച്ചെണ്ണയ്ക്ക് രണ്ട് രൂപയുമായിരുന്നു അന്നത്തെ കൂലി. വെളിച്ചെണ്ണ, കൊപ്ര, വെറ്റില, അടയ്ക്ക എന്നിവയുമായി അന്നശ്ശേരി, തലക്കാട്, ആതവനാട്, തുവ്വക്കാട് ഭാഗങ്ങളിലേക്കായിരുന്നു പ്രധാന യാത്രകൾ.
തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയെക്കുറിച്ചും ബാവ പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപ് വൈരങ്കോടിന് സമീപം റോഡുസൗകര്യങ്ങൾ കുറവായിരുന്ന ഒരു കാലത്ത്, തന്നെയും പിതാവ് മുഹമ്മദിനെയും തേടി പൊലീസ് എത്തി. കുത്തുകല്ല് താഴെ വരെ വണ്ടിയുമായി എത്താനായിരുന്നു നിർദ്ദേശം.
"പൊലീസ് പറഞ്ഞതനുസരിച്ച് അവിടെ കാത്തുനിൽക്കുമ്പോഴാണ് നാട്ടുകാരും പൊലീസുകാരും ചേർന്ന് രണ്ട് മൃതദേഹങ്ങളുമായി വരുന്നത് കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ തിരൂർ മോർച്ചറിയിലെത്തിക്കാൻ വാഹനങ്ങളൊന്നും കിട്ടാത്തതിനാലാണ് ഞങ്ങളുടെ വണ്ടി വിളിച്ചത്. പൊലീസിന്റെ അകമ്പടിയോടെ ആ മൃതദേഹങ്ങളുമായി പോയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വിചിത്രമായി തോന്നിയ ചരക്കുനീക്കം," ബാവയുടെ വാക്കുകളിൽ ഇന്നും ആ ഞെട്ടലുണ്ട്.
തിരൂരിനേക്കാൾ കൂടുതൽ വണ്ടികൾ അക്കാലത്ത് തിരുനാവായയിലായിരുന്നു. പ്രശസ്തമായ കൊടക്കൽ ടൈൽ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഓടുകൾ തിരുനാവായ റെയിൽവേ യാർഡിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും എത്തിച്ചിരുന്നത് ഇത്തരം കാളവണ്ടികളിലാണ്. ചരക്കുകൾക്ക് പുറമെ യാത്രക്കാരെ കൊണ്ടുപോകുന്ന സവാരി വണ്ടികളും സജീവമായിരുന്നു. തിരുനാവായ സ്റ്റേഷനിലെത്തുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കൊടക്കൽ ബംഗ്ലാവിലേക്കും മറ്റ് ഭരണകേന്ദ്രങ്ങളിലേക്കും ആനയിച്ചിരുന്നത് ഇത്തരം യാത്രാവണ്ടികളിലാണ്.
പെരുമ്പിലാവിലെയും വാണിയംകുളത്തെയും പ്രശസ്തമായ കന്നുകാലി ചന്തകളിൽ നിന്നാണ് കാളകളെ തിരഞ്ഞെടുത്തിരുന്നത്. രണ്ട് വർഷം കൂടുമ്പോൾ കാളകളെ മാറ്റും. കടലപ്പിണ്ണാക്ക്, തവിട്, മുതിര എന്നിവയായിരുന്നു പ്രധാന ഭക്ഷണം. ആശാരിപ്പണിക്കും കാളകളുടെ ലാടം അടിക്കുന്നതിനുമായി പ്രതിമാസം 30 രൂപയോളം ചെലവ് വന്നിരുന്നു.
പിന്നീട് റോഡുകൾ വികസിക്കുകയും മിനി ലോറികളും ഗുഡ്സ് വാഹനങ്ങളും എത്തിയതോടെ കാളവണ്ടികൾ പഴങ്കഥയായി. എങ്കിലും തിരൂരിന്റെ വിപണി ചരിത്രത്തിൽ കാളവണ്ടികൾ ബാക്കിവെച്ച അടയാളങ്ങൾ മായാതെ കാത്തുസൂക്ഷിച്ച ഒരു മനുഷ്യനെയാണ് ഒരു നാട് ഒന്നാകെ ചേർന്ന് ഹൃദയത്തോട് ചേർത്തുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates