പാലക്കാട്: എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിയുടെ നേതൃത്വത്തിൽ സ്ഥാപിക്കാൻ വിഭാവനം ചെയ്ത വിവാദ എഥനോൾ-ബ്രൂവറി പ്ലാന്റ് പദ്ധതി വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ പദ്ധതിയെ ശക്തമായി എതിർത്ത യുഡിഎഫ്, ഇപ്പോൾ അധികാരത്തിലെത്തിയതോടെ കമ്പനിക്ക് അനുകൂലമായ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
പദ്ധതിക്ക് ഒത്താശ ചെയ്യാനുള്ള നീക്കത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു. എലപ്പുള്ളിയുടെ കുടിവെള്ള സ്രോതസ്സുകളെയും ഫലഭൂയിഷ്ഠമായ കാർഷിക മേഖലയെയും പരിസ്ഥിതിയെയും പാടേ തകർക്കുന്ന ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ബിജെപി ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബ്രൂവറി നിർമ്മാണത്തിനായി ഒയാസിസ് കമ്പനി ഏറ്റെടുത്ത ഭൂമിയിലേക്ക് നിർദ്ദേശിക്കപ്പെട്ട റോഡിനെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തത്. കമ്പനിയുടെ സ്ഥലത്തേക്ക് മാത്രമായി ഉള്ള സ്വകാര്യ അപ്രോച്ച് റോഡ് പൊതുവഴിയാക്കി മാറ്റാൻ എൽഡിഎഫ് നേതൃത്വം നൽകുന്ന തദ്ദേശ പഞ്ചായത്ത് ഭരണസമിതിയും ചില രാഷ്ട്രീയ നേതാക്കളും ഒത്തുകളിക്കുകയാണെന്ന് സമരസമിതി ആരോപിക്കുന്നു. പ്രദേശത്ത് പുതിയ വ്യവസായ സ്ഥാപനം വരുന്നുവെന്ന കാരണം കാണിച്ച് സ്വകാര്യ വഴി പൊതുവഴിയാക്കാൻ പഞ്ചായത്ത് ഭരണസമിതി ഡിസംബർ അവസാനത്തോടെ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
മറ്റൊരു സ്ഥാപനത്തിന്റെ പേര് പറഞ്ഞ് ഒയാസിസ് കമ്പനിയുടെ വിവാദ മദ്യനിർമ്മാണ ശാലയ്ക്ക് വഴിയൊരുക്കാനാണ് ഈ നീക്കമെന്നാണ് 'എലപ്പുള്ളി പോരാട്ട ജനകീയ സമിതി' കുറ്റപ്പെടുത്തുന്നത്. മുൻപ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആക്ഷേപം നേരിട്ട മുതിർന്ന കോൺഗ്രസ് നേതാവ് വിഷയത്തിൽ രഹസ്യമായി ഇടപെട്ടതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ നൽകിയ പ്രാഥമിക അനുമതി വലിയ ജനകീയ പ്രതിരോധങ്ങൾക്കൊടുവിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അന്ന് യുഡിഎഫും ഈ ഉത്തരവിനെ സ്വാഗതം ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ അനുമതികൾ പൂർണ്ണമായി റദ്ദാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻ ഉറപ്പ് പാലിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും നൽകിയ അനുമതികളും ധവളപത്രമായി പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കമ്പനി വീണ്ടും നിർമ്മാണ നീക്കങ്ങൾ തുടങ്ങിയ പശ്ചാത്തലത്തിൽ ജനകീയ പ്രക്ഷോഭം പുനരാരംഭിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും അനുകൂല നിലപാടുണ്ടായാൽ ശക്തമായ ഉപരോധ സമരങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാരും സമരസമിതിയും മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates