തൃശ്ശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ അന്വേഷണം നേരിടുന്ന ബിജെപി നേതാവിനെതിരെ, പരാതി പിൻവലിക്കാൻ ഗുണ്ടകളെ വിട്ട് വധഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് വീണ്ടും പുതിയ കേസ് രജിസ്റ്റർ ചെയ്തു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ, ഇയാളുടെ കൂട്ടാളിയും ക്രിമിനൽ കേസ് പ്രതിയുമായ കല്ലാടൻ ഗിരീഷ് എന്നിവർക്കെതിരെയാണ് പൊലീസ് പുതിയ കേസ് എടുത്തത്. മുൻപ് ഭാര്യയെ മാരകമായി പരിക്കേൽപ്പിച്ചതിന് ശ്രീകുമാറിനെതിരെ വധശ്രമത്തിന് സമാനമായ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു.
ഈ കേസിൽ അറസ്റ്റ് ഒഴിവാക്കാനായി ശ്രീകുമാർ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഇതിന്മേലുള്ള അന്തിമ വിധി വരാനിരിക്കെയാണ് പരാതിക്കാരിയായ ഭാര്യയെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ പ്രതികൾ വീണ്ടും ശ്രമം നടത്തിയത്. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കല്ലാടൻ ഗിരീഷ് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും, കേസ് അടിയന്തിരമായി പിൻവലിച്ച് കോടതിയിൽ അനുകൂലമായി പുതിയ മൊഴി നൽകിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ക്രിമിനൽ കേസ് പ്രതിയെ വിട്ട് ഭീഷണി
ജൂൺ 14-നാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നിലവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലാടൻ ഗിരീഷാണ് യുവതിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയത്. കേസ് പിൻവലിച്ചില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതേ തുടർന്ന് യുവതി നൽകിയ പുതിയ അടിയന്തര പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പൊലീസാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്.
കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് മതിലകം പൊലീസ് പുതിയ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.
അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്
അതേസമയം, ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഹർജി പൂർണ്ണമായി തീർപ്പാക്കുന്നത് വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന്നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവുള്ളതിനാൽ പുതിയ കേസിൽ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാങ്കേതിക തടസ്സങ്ങളുണ്ട്. എങ്കിലും കേസ് അട്ടിമറിക്കാൻ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച പശ്ചാത്തലത്തിൽ പ്രതിയുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates