സുൽത്താൻ ബത്തേരി: കാടിന്റെ ജൈവവൈവിധ്യം തകർത്തും വന്യജീവികളെ നാട്ടിലിറക്കിയും വയനാട്ടിലെ വനമേഖലകളെ വിഴുങ്ങിയ മഞ്ഞക്കൊന്നയ്ക്ക് (സെന്ന സ്പെക്ടബിലിസ്) മുത്തങ്ങയിൽ അന്ത്യം. അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയെ നിർമാർജനം ചെയ്യാനുള്ള വനംവകുപ്പിന്റെ പദ്ധതിയിൽ മുത്തങ്ങയിലെ 80 ഹെക്ടർ വനഭൂമി പൂർണമായും വീണ്ടെടുത്തതായി അധികൃതർ.
മുത്തങ്ങയിലും തോൽപ്പെട്ടിയിലുമായി ആകെ 150 ഹെക്ടർ പ്രദേശത്താണ് 2025-ൽ ഈ വലിയ ശുദ്ധീകരണ പദ്ധതി ആരംഭിച്ചത്. ഇതിൽ സംസ്ഥാനപാതയോരത്തെ 80 ഹെക്ടർ വനമേഖലയിലാണ് ഇപ്പോൾ നിർണ്ണായക വിജയം കൈവരിക്കാൻ കഴിഞ്ഞത്. മഞ്ഞക്കൊന്ന പൂർണ്ണമായി നീക്കം ചെയ്ത ഈ പ്രദേശങ്ങളിൽ തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ച് കാടിന്റെ സ്വാഭാവിക അവസ്ഥ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും വനംവകുപ്പിന്റെ നേതൃത്വത്തിൽ അതിവേഗം പുരോഗമിക്കുകയാണ്.
ഒരുകാലത്ത് മുത്തങ്ങയിലും തോൽപ്പെട്ടിയിലും അതിവേഗം പടർന്നുപിടിച്ച മഞ്ഞക്കൊന്ന, കാട്ടിലെ തദ്ദേശീയ സസ്യജാലങ്ങളെ ഒന്നടങ്കം ഇല്ലാതാക്കുകയും വനത്തിന്റെ സ്വാഭാവിക പുനരുജ്ജീവനത്തെ പൂർണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂഗർഭജല ലഭ്യതയേയും ഇത് കടുത്ത രീതിയിൽ പ്രതികൂലമായി ബാധിച്ചു. വനത്തിനുള്ളിലെ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഭക്ഷണവും വെള്ളവും തേടി വ്യാപകമായി ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം വർദ്ധിച്ചതായാണ് വനംവകുപ്പ് വിലയിരുത്തിയത്.
ഈ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡുമായി (കെ.പി.പി.എൽ) വനംവകുപ്പ് കൈകോർത്തത്. പദ്ധതിയുടെ ഭാഗമായി 5,000 മെട്രിക് ടൺ മഞ്ഞക്കൊന്ന മരങ്ങളാണ് വനത്തിൽ നിന്ന് മുറിച്ചുമാറ്റിയത്. മരം മുറിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ഇവ വീണ്ടും മുളയ്ക്കാതിരിക്കാൻ വേരിനോട് ചേർന്ന ഭാഗത്തെ തൊലി പൂർണ്ണമായി ചെത്തിമാറ്റി മണ്ണിട്ട് മൂടുന്ന ശാസ്ത്രീയ നടപടികളും സ്വീകരിച്ചു.
എന്നാൽ മഞ്ഞക്കൊന്നയെ വനത്തിൽ നിന്ന് പൂർണ്ണമായി ഇല്ലാതാക്കുക അത്ര എളുപ്പമല്ല. ഒരിക്കൽ മുറിച്ചുമാറ്റിയാലും വീണ്ടും അതിവേഗം മുളയ്ക്കാനുള്ള അപൂർവ്വ ശേഷി ഈ സസ്യത്തിനുണ്ട്. അതിനാൽ തന്നെ വനപാലകരും വാച്ചർമാരും ദിവസേന കാടിനുള്ളിൽ കർശന പരിശോധന നടത്തി പുതിയ തൈകൾ കണ്ടെത്തി നശിപ്പിക്കുന്നുണ്ട്. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഇത്തരത്തിൽ കർശന നിരീക്ഷണം തുടർന്നാൽ മാത്രമേ പ്രദേശം പൂർണ്ണമായി മഞ്ഞക്കൊന്ന മുക്തമായെന്ന് ഉറപ്പിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
1980-കളിൽ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെ ഭാഗമായി അലങ്കാര വൃക്ഷമെന്ന നിലയിലാണ് കേരളത്തിൽ മഞ്ഞക്കൊന്ന കൊണ്ടുവന്നത്. മഞ്ഞപ്പൂക്കളുടെ ഭംഗി കണ്ട് വ്യാപകമായി നട്ടുപിടിപ്പിച്ച ഈ വൃക്ഷം പിന്നീട് വനത്തിലേക്ക് പടരുകയും ജൈവവൈവിധ്യം നശിപ്പിച്ച് വയനാട്ടിലെ ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയായി മാറുകയും ചെയ്യുകയായിരുന്നു. ആ വലിയ വെല്ലുവിളിയെ അതിജീവിച്ച് നഷ്ടപ്പെട്ട വനഭൂമി പ്രകൃതിക്ക് കൈമാറാനുള്ള പോരാട്ടത്തിൽ മുത്തങ്ങ കൈവരിച്ച നേട്ടം വലിയ പരിസ്ഥിതി മാതൃകയായി വിലയിരുത്തപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates