Poems

'കാവല്‍വീട്'- മോഹനകൃഷ്ണന്‍ കാലടി എഴുതിയ കവിത

പലപ്പോഴും അയാള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്ക്വലിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്,പ്രത്യേകിച്ചും വീടിനു മുന്നിലുള്ളതോട്ടത്തില്‍

മോഹനകൃഷ്ണന്‍ കാലടി

ലപ്പോഴും അയാള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്ക്
വലിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്,
പ്രത്യേകിച്ചും വീടിനു മുന്നിലുള്ള
തോട്ടത്തില്‍.

ആ തോട്ടം അയാളുടെയേതോ മുതുമുത്തച്ഛന്‍ ജന്മദേശത്ത് 
പോയ് വരുന്നതിനുള്ള വഴിച്ചിലവിനായി വിറ്റുതുലച്ചതാണ്.
ആരൊക്കെയോ തട്ടിയെടുത്തതാണെന്നും
കഥയുണ്ട്.

അയാളുടെ മുത്തച്ഛനും
അച്ഛനും അത് തിരികെ വാങ്ങാന്‍ 
പലവട്ടം ശ്രമിച്ചതാണ്.
അയാള്‍ക്കും അങ്ങനെ ഒരാഗ്രഹമില്ലാതില്ല.

ആ ആഗ്രഹവും കൊണ്ടാണ് അയാളുറങ്ങിപ്പോകാറ്.
അയാള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്ക്
ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാറുമുണ്ട്.

ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച്
മാറ്റങ്ങളുടെ ആഘാതവും വര്‍ധിക്കാറുണ്ട്.

അത് മുഖ്യമായും ഒരു കവുങ്ങിന്‍ തോട്ടമാണ്.
തെങ്ങ്, വാഴ, ജാതി എന്നിവയുമുണ്ട് 
വെറ്റിലയും കുരുമുളകുമുണ്ട് 
പയറും ചീരയുമുണ്ട്.

പക്ഷികളെ കേള്‍ക്കാറില്ല
പാമ്പുകളെ കാണാറുമില്ല
കമ്പിവേലിയില്‍ കാട്ടുമൃഗങ്ങളെ വെറുക്കുന്ന
കാന്തമണ്ഡലമുണ്ട്.

അവിടെയിപ്പോള്‍ രണ്ട് വലിയ കിണറുണ്ട്.
മൂന്നാമതൊരു കിണര്‍ കൂടി ഉണ്ടായിരുന്നത്
ഒരുല്‍ക്ക വീണതൂര്‍ന്നുപോയതാണത്രെ.

തോട്ടത്തിനൊരു കാവല്‍ക്കാരനുണ്ടെന്ന് പറയപ്പെടുന്നുണ്ട്.
കാവല്‍വീട്ടിലാരെയും ആരും 
കണ്ടിട്ടില്ലിതേവരെ.

എത്ര ഏക്കറുണ്ടെന്നറിയില്ല

അയാള്‍ ബി.എ ഹിസ്റ്ററി മുഴുമിപ്പിക്കാത്ത ഒരാളാണ്.

ഈയിടെയായി ഉറക്കം കുറവാണെന്നതാണ്
അയാളുടെ പ്രശ്‌നം.
ആ തോട്ടത്തിന്റേയും.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

കുറഞ്ഞ നിരക്ക്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം, 'കേരള സവാരി 2.0'

ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

SCROLL FOR NEXT