ചെന്നൈ: സംഗീത സംവിധായകൻ എആർ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30യോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് എആർ റഹ്മാനെ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. റഹ്മാനെ ആൻജിയോഗ്രാമിന് വിധേയനാക്കുമെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അടുത്തിടെ റഹ്മാന്റെ ഭാര്യ സൈറ ബാനുവിനെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ആശുപത്രിവാസത്തിനിടെ പിന്തുണയും സഹായവും നല്‍കിയതിന് എ ആര്‍ റഹ്‌മാനോട് സൈറ പ്രത്യേകം നന്ദിയും അറിയിച്ചിരുന്നു. എന്നാൽ സൈറയുടെ അസുഖം എന്താണെന്നത് സംബന്ധിച്ചോ അസുഖത്തിന്‍റെ മറ്റു വിശദാംശങ്ങളോ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വർഷമാണ് എആർ റഹ്മാനും സൈറ ബാനവും വേർപിരിയുന്നുവെന്ന് പ്രസ്താവനയിലൂടെ അറിയിച്ചത്.
1995ലാണ് എ ആർ റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. 29 വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. റഹീമ, ഖദീജ, അമീൻ എന്നീ മൂന്ന് കുട്ടികളുണ്ട് ഇവർക്ക്. കാതലിക്ക നേരമില്ലൈ, ഛാവ എന്നീ ചിത്രങ്ങളാണ് എആർ റഹ്മാന്റേതായി ഒടുവിൽ എത്തിയ പ്രൊജക്ടുകൾ. മണിരത്നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം തഗ് ലൈഫ് ആണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates