മലയാളത്തിന്റെ ആക്ഷൻ താരമാണ് ബാബു ആന്റണി. നിരവധി സിനിമകളിലാണ് താരം ഗംഭീര ആക്ഷൻ രംഗങ്ങളിലൂടെ അമ്പരപ്പിച്ചിട്ടുള്ളത്. മോഹൻലാലിന്റേയും ബാബു ആന്റണിയുടേയും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രമായിരുന്നു മൂന്നാം മുറ. ഡ്യൂപ്പിലാതെയായിരുന്നു സാഹസികമായ ആക്ഷൻ രംഗം ചിത്രീകരിച്ചത്. ഇപ്പോൾ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കിടെ തനിക്ക് പരുക്കേറ്റിരുന്നു എന്ന് പറയുകയാണ് ബാബു ആന്റണി.
മൂന്നാം മുറയിലെ ഷൂട്ടിങ് അനുഭവമാണ് ബാബു ആന്റണി പങ്കുവച്ചത്. സിനിമയുടെ ആക്‌ഷൻ രംഗങ്ങൾക്കു മുമ്പ് താനും മോഹൻലാലും ചേർന്ന് പ്രാക്ടീസ് നടത്താറുണ്ടായിരുന്നുവെന്ന് ബാബു ആന്റണി പറയുന്നത്. ഗ്ലാസ് മേശയിലേക്ക് വീഴുന്ന രംഗമുണ്ട്. ഇത് ചിത്രീകരിച്ചപ്പോൾ കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ പോകേണ്ടിവന്നു എന്നും താരം പറഞ്ഞു.
‘‘ഷൂട്ടിങിന്റെ ഇടവേള കിട്ടുമ്പോൾ ഞാനും ലാലും കൂടി ടെറസിന്റെ മുകളില്‍ വർക്കൗട്ടും എക്സർസൈസും ചെയ്യുമായിരുന്നു. ഗ്ലാസ് ടേബിളിലേക്ക് എന്നെ അടിക്കുന്ന രംഗമുണ്ട്. അതിൽ മോഹൻലാൽ ആക്ഷൻ കാണിക്കണം, ഞാനാണ് സമ്മർസോൾട്ട് ചെയ്യേണ്ടത്. രണ്ടുപേരും കൂടി ചെയ്താൽ ശരിയാവില്ല. ദൈവമേ ഒന്നും വരുത്തരുതേ എന്ന് മോഹൻലാൽ പറഞ്ഞിട്ടാണ് ചെയ്തത്. എന്റെ കയ്യെല്ലാം മുറിഞ്ഞു. ചില്ലൊക്കെ കുത്തിക്കയറി രക്തം വന്നു. അങ്ങനെ ആശുപത്രിയിൽ പോയി. തലകുത്തിയാണ് വീണിരുന്നെങ്കിൽ വലിയ അപകടമാകുമായിരുന്നു. അതുപോലെ കാലാണ് വന്ന് ഇടിച്ചിരുന്നെങ്കിലും അപകടമായേനെ. കൃത്യമായി പുറംതിരിഞ്ഞു വീണതുകൊണ്ട് കുഴപ്പമുണ്ടായില്ല. ഡ്യൂപ്പിടാൻ എനിക്ക് താൽപ്പര്യമില്ല.- ബാബു ആന്റണി പറഞ്ഞു.
1988ൽ മോഹൻലാലിനെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലറാണ് മൂന്നാം മുറ. അലി ഇമ്രാൻ എന്ന മുൻ പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തിയത്. വില്ലൻ കഥാപാത്രത്തെയാണ് ആന്റണി എന്ന വില്ലൻ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates