വിവാഹമോചനത്തിന് പിന്നാലെ നടി ഹൻസിക മോട്ട്‌വാനിക്കെതിരെ സൈബർ ആക്രമണം. ഹൻസികയുടെ സുഹൃത്തിന്റെ ഭർത്താവായിരുന്ന സൊഹേലിനെ ഹൻസിക വിവാഹം കഴിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ നാലു വർഷത്തിന് ശേഷം ആ ദാമ്പത്യം തകർന്നതോടെ സുഹൃത്തിന്റെ ജീവിതം തകർത്തവൾക്ക് കാലം കാത്തുവച്ച തിരിച്ചടിയാണ് ഈ വേർപിരിയൽ എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
2016 ലാണ് ഹൻസികയുടെ ഉറ്റസുഹൃത്തായ റിങ്കി ബജാജും സൊഹേലും വിവാഹിതരായത്. ഈ വിവാഹത്തിന്റെ ചടങ്ങുകളിൽ മുൻ നിരയിലുണ്ടായിരുന്നയാളാണ് ഹൻസിക. ഹൻസിക ഈ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന വിഡിയോകൾ അന്ന് പുറത്തുവരുകയും ചെയ്തിരുന്നു. പിന്നീട് സൊഹേലും ഹൻസികയും പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.
മറ്റൊരാളുടെ, അതും ആത്മാർത്ഥ സുഹൃത്തിന്റെ ദാമ്പത്യം തകർത്താണ് ഹൻസിക വിവാഹിതയായതെന്ന് അന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സൊഹേലിന്റെ ആദ്യ വിവാഹബന്ധം തകരാൻ കാരണം താനല്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ അവസാനിച്ചതാണെന്നും ഹൻസിക വ്യക്തമാക്കിയിരുന്നു.
തന്റെ വിവാഹത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിയിലൂടെ ഈ കാര്യങ്ങൾ ഹൻസിക വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രേക്ഷകർ ഈ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു. അതേസമയം സൊഹേലിന്റെയും റിങ്കിയുടേയും വിവാഹവിഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്.
ഹൻസികയും സൊഹേലും സംയുക്തമായി സമർപ്പിച്ച വിവാഹമോചന ഹർജിയിൽ മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് തീർപ്പുകൽപ്പിച്ചത്. ഹൻസിക ജീവനാംശമായി ഒരു രൂപ പോലും ചോദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ കാഴ്ചപ്പാടുകളിലേയും ജീവിതശൈലിയിലേയും വ്യത്യാസം കാരണം തങ്ങളുടെ ബന്ധം വഷളായെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു.
നിസ്സാര പ്രശ്‌നങ്ങൾ പോലും ഇടയ്ക്കിടെ വാക്കുതർക്കങ്ങളായി മാറുന്നു. ഇത് ഒന്നിച്ച് ജീവിക്കുന്നത് ദുഷ്‌കരമാക്കിയെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ കുടുംബക്കാരും സുഹൃത്തുക്കളും പലതവണ ശ്രമിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല. അതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. 2024 ജൂലൈ 2 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates