2025 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരത്തിന് റാപ്പർ വേട (ഹിരൺദാസ് മുരളി)നെ തിരഞ്ഞെടുത്തതിന് പിന്നാലെ ജൂറി അംഗമായ ഗായിക ഗായത്രി അശോകന് വലിയതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ആ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് പറയുകയാണ് ഗായത്രി.
"സന്തോഷ് ഏച്ചിക്കാനമൊക്കെ അത് തിരഞ്ഞെടുക്കാൻ നമ്മളെ ഒരുപാട് സഹായിച്ചിരുന്നു. വിവാദങ്ങൾ എങ്ങനെയായാലും ഉണ്ടാകും. കാരണം, മലയാളികളുടെ മനസ് ഇപ്പോഴും കണ്ടീഷൻഡ് ആയിരിക്കുന്ന പല രീതികളുമുണ്ട്. കൾച്ചർ എന്ന് പറയുന്നത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാഹനമാണ്. അപ്പോൾ നമ്മൾ ഓട്ടോബയോഗ്രഫിക്കൽ ആയിട്ടുള്ള റോ ആയിട്ടുള്ള വരികളെഴുതിയാൽ അതൊരുപാട് ആളുകൾക്ക് വ്യക്തിപരമായി എക്സ്പീരിയൻസ് ചെയ്യാൻ പറ്റും.
പലപ്പോഴും മലയാള സംഗീത ശാഖ എടുത്തു കഴിഞ്ഞാൽ, നമ്മുടെ ഇപ്പോഴത്തെ കൾച്ചറുമായി ബന്ധമില്ലാത്ത വരികൾ എഴുതിക്കഴിഞ്ഞാൽ ജെൻ സി-യ്ക്ക് ഇത് റിലേറ്റ് ചെയ്യാൻ പറ്റില്ല. അത് സിംപിൾ ആയിട്ടുള്ള കാര്യമാണ്. അതായത് പ്രകൃതി, അല്ലെങ്കിൽ എൺപതുകളിലെ ഉദാത്തമായ പ്രണയം ഇതൊന്നും ഇവർക്ക് ഇപ്പോൾ റിലേറ്റ് ചെയ്യാൻ പറ്റില്ല.
കാരണം, കാലം മാറി. പ്രണയത്തിന്റെ രീതികൾ പോലും മാറി. ജീവിത മൂല്യങ്ങൾ വരെ മാറി എന്നുള്ളത് സത്യമാണ്. അത് നമ്മൾ അംഗീകരിക്കാതെ, എൺപതുകളിലെ വരികൾ മാത്രമാണ് മഹത്വമായിട്ടുള്ളത് എന്ന് പറയുന്നതിൽ അർഥമില്ല. മാറ്റം ഉൾക്കൊള്ളണം. വേടന്റെ വരികൾ വളരെ ആത്മാർഥതയുള്ള, ഓട്ടോബയോഗ്രഫിക്കലായിട്ടുള്ള വരികളാണ്.
വേടന്റെ സംഗീതം എന്ന് പറയുന്നത് ഹിപ് ഹോപ്പാണ്. ഹിപ് ഹോപ്പിന് വേറൊരു അവാർഡ്, സംസ്ഥാന അവാർഡിൽ ഇല്ല എന്നതാണ് സത്യം. അപ്പോൾ ആരെങ്കിലും ഇദ്ദേഹത്തെ അംഗീകരിച്ചാൽ അല്ലേ പറ്റൂ. അദ്ദേഹത്തിന് ഒരു കൾട്ട് ഫോളോവേഴ്സ് ഉണ്ട്. ഇതൊന്നും നമുക്കറിയില്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുന്നിട്ട്, ഇതൊന്നും ഒരു കലയേ അല്ല, വേറെ ഒരു ശാഖയിൽ മാത്രമുള്ളതാണ് കലയെന്ന് പറഞ്ഞാൽ ശരിയാകില്ലല്ലോ. കലയിൽ എല്ലാമുണ്ട്.
എനിക്ക് എന്തോരം ചീത്ത കേട്ടു. സോഷ്യൽ മീഡിയ തുറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരുപാട് ആളുകൾ അബ്യൂസീവ് ആയിട്ട് എഴുതി. ഗവൺമെന്റിന്റെ ഇടപെടലൊന്നും ഉണ്ടായിട്ടില്ല. അവർ ശരിക്കും ഞെട്ടിപ്പോയി, അവാർഡ് പ്രഖ്യാപിച്ചപ്പോൾ. ഇതിൽ ഗവൺമെന്റ് ഇടപെടലുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് സത്യം. ഇതിനെ വല്ലാതെ അങ്ങ് രാഷ്ട്രീയവത്കരിച്ചു.
അത്തരത്തിലുള്ള ഹിപ്പോക്രസി മാറ്റണം എന്നൊരു ഉദ്ദേശ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആരാണ് ഇവിടെ ക്ലീൻ ആയിട്ടുള്ളത് ?. നോർത്തിലൊക്കെ നോക്കിക്കഴിഞ്ഞാൽ എല്ലാവരുടെ പിന്നിലും മീടു വിവാദമുണ്ട്. അത് കോടതിയിൽ തെളിയിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾ നിരപരാധി ആണ്. വേടനെ എനിക്ക് വ്യക്തിപരമായി അറിയില്ല.
റാപ്പ് മ്യൂസിക് എഴുതുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഒരു മീറ്ററിനുള്ളിൽ ഇതിനെ കൊള്ളിക്കണം. ആളുകളുടെ ഉള്ളിലേക്ക് എത്തുന്ന അർഥവത്തായ വരികളില്ലെങ്കിൽ ഇതൊന്നും റാപ്പ് ആയിട്ട് ഒരു കാര്യവുമില്ല. ഒന്നുമില്ലാതെ ഒരാൾ ഒന്നുമാകില്ലല്ലോ, എന്തെങ്കിലും ഒരു ക്വാളിറ്റി വേണ്ടേ". - കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഗായത്രി അശോകൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates