മുൻ ഭർത്താവിന്റെ സഹോദരിയും ടെലിവിഷൻ താരവുമായ മുസ്കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ട കേസ് നൽകി നടി ഹൻസിക മോട്ട്‌വാനി. മുംബൈ സെഷൻസ് കോടതിയിലാണ് ഹൻസിക ഹർജി ഫയൽ ചെയ്തത്. രണ്ട് കോടി കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ട കേസ് കൊടുത്തത്.
തനിക്കെതിരെ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നും ഹൻസിക ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ അദ്‌നാൻ ഷെയ്ഖ് മുഖേനെയാണ് താരം ഹർജി ഫയൽ ചെയ്തത്. ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്ട്‌വാനിയുടെ മുൻഭാര്യയാണ് മുസ്കാൻ.
തനിക്കെതിരെ സോഷ്യൽ മീഡിയയിലൂട മുസ്കാൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ഹൻസിക ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഹൻസികയ്ക്കും സഹോദരൻ പ്രശാന്തിനുമെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തേ മുസ്‌കാൻ ഉന്നയിച്ചിരുന്നു.
എന്നാൽ താൻ കടം നൽകിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ഹൻസിക ഹർജിയിൽ പറഞ്ഞു. പ്രശാന്തുമായുള്ള വിവാഹത്തിന്റെ സമയത്താണ് മുസ്‌കാൻ തന്റെ പക്കൽ നിന്ന് ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും മുസ്‌കാൻ ഈ തുക നൽകിയില്ലെന്നും ഹൻസിക ഹർജിയിൽ പറയുന്നു.
സഹോദരന്റെ വിവാഹത്തിൽ താൻ ചെറിയ ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂ. വിവാഹത്തിന് ശേഷം ഇരുവർക്കുമൊപ്പമല്ല താൻ താമസിച്ചിരുന്നത്. കാലക്രമേണ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹൻസിക പറഞ്ഞു. സിവിൽ മാനനഷ്ട കേസിന് പുറമെ മുസ്‌കാനെതിരെ ക്രിമിനൽ മാനനഷ്ട കേസും ഹൻസിക നൽകിയിട്ടുണ്ട്.
അന്ധേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഈ കേസ് നൽകിയത്. ‘‘കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന അപകീർത്തികരമായ മാധ്യമ പ്രസിദ്ധീകരണങ്ങളിൽ ഞങ്ങളുടെ ക്ലയന്റ്, മിസ് ഹൻസിക മോട്ട്‌വാനി വളരെയധികം അസ്വസ്ഥയായിരിക്കുന്നു. പ്രതിയും സഹോദരനും തമ്മിലുള്ള വൈവാഹിക ബന്ധത്തിൽ അവരുടെ പങ്ക് വളരെ നിസ്സാരമായിരുന്നു.
അവർക്ക് 27,00,000 രൂപയുടെ സാമ്പത്തിക വായ്പ നൽകിയിരുന്നു, അത് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ദുഃഖകരമെന്നു പറയട്ടെ, അവരുടെ വ്യക്തിപരമായ തർക്കങ്ങൾക്കിടയിൽ, യാതൊരു ന്യായീകരണവുമില്ലാതെ ഞങ്ങളുടെ ക്ലയന്റ് തെറ്റായി പ്രതി ചേർക്കപ്പെടുകയും ക്രിമിനൽ നടപടികളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഹൻസിക ഫയൽ ചെയ്ത നിലവിലുള്ള ക്രിമിനൽ അപകീർത്തി കേസ് ഇതിനോടകം തന്നെ പുരോഗമിച്ചു കഴിഞ്ഞു, നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളിലും അവർ പങ്കെടുത്തിട്ടുണ്ട്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അവർ മാധ്യമങ്ങളോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.
മാധ്യമങ്ങളിലൂടെ തുടർച്ചയായതും അനുചിതവുമായ വ്യക്തിഹത്യയെ കണക്കിലെടുത്ത്, നഷ്ടപരിഹാരത്തിനും നിർദ്ദിഷ്ട ആശ്വാസങ്ങൾക്കും വേണ്ടി ഉചിതമായ സിവിൽ നടപടികൾ അവർ ആരംഭിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളെ ഒരു കോടതി കണ്ടെത്തലുകളോ ഉത്തരവുകളോ പിന്തുണയ്ക്കുന്നില്ല, അവ ഞങ്ങളുടെ ക്ലയ്ന്റിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളതാണ്.
നിയമപരമായ നടപടിക്രമങ്ങളിലൂടെ സത്യം വിജയിക്കുമെന്നതിൽ ഞങ്ങളുടെ ക്ലയ്ന്റ് വിശ്വസിക്കുന്നു.’’- എന്നാണ് ഹൻസികയുടെ അഭിഭാഷകൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെയാണ് മുസ്കാൻ ശ്രദ്ധേയ ആയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates