ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ജോജി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഷെക്സ്പിയറിന്റെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ചെയ്തത്. എന്നാൽ ജോജി ഒരിക്കലും മാക്ബത്തിന്റെ ഡയറക്ട് അഡാപ്റ്റേഷൻ അല്ലെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. ചില രംഗങ്ങളിൽ മാക്ബത്തുമായി സാമ്യം കാണാനാകും പക്ഷേ മറ്റു ചിലതിൽ ഇത് സാധിക്കില്ല. മാക്ബത്തിന്റെ വരികൾക്കിടയിലൂടെ വായിക്കുന്നതുപോലെയാണ് ജോജിയെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
സിനിമ മാക്ബത്തിന്റെ ഡയറക്ട് അഡാപ്റ്റേഷനല്ല. ഞങ്ങൾ വളരെ അധികം ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇതിനെ നിലവിലെ സാഹചര്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരിക്കുകയാണ്. ജോജി ഒരിക്കലും മാക്ബത്തിനെപ്പോലെ വലുതല്ല. കുടുംബത്തിനുള്ളിൽ നടക്കുന്ന നാടകമാണ്. മാക്ബത്തിന്റെ വികാരങ്ങളാണ് കഥയുമായി ബന്ധപ്പെടുത്താവുന്നത്. മാക്ബത്തിന്റെ ആഗ്രഹവും അത്യാർത്തിയും കൂടുതൽ പേർക്കും വളരെ അധികം ബന്ധപ്പെടുത്താവുന്നതാണ്.
ദിലീഷ് പരിശീലനം നേടിയ സ്റ്റേജ് ആക്റ്ററാണ്. അതിനാൽ മാക്ബത്ത് നാടക രൂപത്തിൽ കൃത്യമായ പരിചയമുണ്ട്. ഒരു വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചു. മാക്ബത്തിൽ നിന്ന് ഒരു സിനിമ ചെയ്യണം. മാക്ബത്തിന്റെ കാൻവാസിലാണ് ഇത് ചെയ്യുന്നത്. പക്ഷേ നേരിട്ടുള്ള അഡാപ്റ്റേഷനല്ല എന്നാണ് ദിലീഷ് പറഞ്ഞത്. ആളുകൾക്ക് ചില രംഗങ്ങളിൽ ഇതുമായുള്ള ബന്ധം കാണാനാവും മറ്റു ചിലതിൽ സാധിക്കില്ല, വരികൾക്ക് ഇടയിലൂടെ വായിക്കുന്നതുപോലെയാണ് ഇത്. - ഫഹദ് കൂട്ടിച്ചേർത്തു.
ചിത്രത്തിനായി കാടിനുള്ളിലുള്ള വീട് എടുത്ത് ഷൂട്ടിന് വേണ്ടി മാറ്റം വരുത്തുകയായിരുന്നു. 70 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. പുരയിടത്തിന് പുറത്തേക്ക് വളരെ കുറച്ചു മാത്രമാണ് പോയത്. ഒരുപോലെയുള്ള നാടകീയ രംഗങ്ങൾ ഒരുസ്ഥലത്തുതന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കുക എന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. സൂഷ്മതയിലേക്ക് പോയി മുൻ രംഗങ്ങളിൽ കാണാത്തവ ആരാധകരുടെ മുന്നിലെത്തിക്കുക എന്നതായിരുന്നു ഇത് മറികടക്കാനുള്ള വഴി. - ഫഹദ് പറഞ്ഞു.
ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates