Jeethu Joseph about Mohanlal ഫെയ്സ്ബുക്ക്
Entertainment

'ലാലേട്ടന്റെ അഭിനയം കണ്ട് നിരാശ തോന്നി; താല്‍പര്യമില്ലാതെയാണോ അദ്ദേഹം അഭിനയിച്ചതെന്ന് ഭാര്യ ചോദിച്ചു'; അനുഭവം പങ്കിട്ട് ജീത്തു ജോസഫ്

എഡിറ്റ് കണ്ടപ്പോഴാണ് അത്ഭുതപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ്, മൈ ബോസ്, മമ്മി ആന്റ് മീ തുടങ്ങി വ്യത്യസ്തമായ ജോണറുകളില്‍ സിനിമ ചെയ്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട് ജീത്തു. എങ്കിലും ജീത്തു ജോസഫ് എന്ന പേരിനൊപ്പം മലയാളികള്‍ ചേര്‍ത്തുവെക്കുന്നത് ത്രില്ലര്‍ സിനിമകളുടെ സംവിധായകന്‍ എന്ന വിശേഷണമാകും. ദൃശ്യം പരമ്പരയും മെമ്മറീസുമൊക്കെയാണ് ജീത്തുവിന് ഈ പേര് നേടിക്കൊടുക്കുന്നത്.

മോഹന്‍ലാലിന്റെ കരിയറിലേയും മലയാള സിനിമയിലേയും നിര്‍ണായകമായ സിനിമയാണ് ദൃശ്യം. മോഹന്‍ലാലും ജീത്തുവും ആദ്യം ഒരുമിച്ച ചിത്രമായിരുന്നു ദൃശ്യം. ഇതിനോടകം അഞ്ച് തവണ ജീത്തുവും മോഹന്‍ലാലും കൈ കോര്‍ത്തിട്ടുണ്ട്. അപ്പോഴെല്ലാം പിറന്നത് ഹിറ്റുകളാണ്. എന്നാല്‍ ദൃശ്യത്തില്‍, തനിക്ക് മുന്നില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്റെ അഭിനയത്തില്‍ തനിക്ക് തോന്നിയത് നിരാശയാണെന്നാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു പറയുന്നത്.

''അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ടേയില്ല. അദ്ദേഹം പെരുമാറുക മാത്രമാണ്. അദ്ദേഹം അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ആക്ഷന്‍ പറയുമ്പോള്‍ അദ്ദേഹം സ്വാഭാവികമായി തന്നെ പെരുമാറുകയാണ് ചെയ്യുക. കട്ട് പറയുമ്പോള്‍ അത് പോലെ തന്നെ തിരികെ വരും. ആദ്യമായി അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ വളരെ നിരാശനായിരുന്നു. മുമ്പ് പല നടന്മാരുടെ കൂടേയും വര്‍ക്ക് ചെയ്തിട്ടുണ്ട്. അവര്‍ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കണ്ടിട്ടുണ്ട്'' ജീത്തു പറയുന്നു.

''ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കുറച്ച് നിരാശയിലായി. എന്റെ ഭാര്യ വന്ന് അദ്ദേഹത്തിന് ഈ പ്രൊജക്ടില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലേ എന്ന് ചോദിച്ചു. എനിക്കും അത് തന്നെ തോന്നി. പക്ഷെ എഡിറ്റ് കണ്ടപ്പോഴാണ് അത്ഭുതപ്പെട്ടത്. എന്തോ ഒരു മാജിക് സംഭവിച്ചത് പോലെയായിരുന്നു. നമ്മള്‍ ഓര്‍ഡറിലല്ലല്ലോ ഷൂട്ട് ചെയ്യുക. പക്ഷെ അദ്ദേഹം കഥാപാത്രത്തിന്റെ തുടര്‍ച്ചയൊക്കെ കൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ല'' എന്നും ജീത്തു പറയുന്നു.

അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. അദ്ദേഹം വളരെ പ്രൊഫഷണല്‍ ആണ്. സംവിധായകന്റെ നടനാണ് അദ്ദേഹം. രാവിലെ എട്ട് മണിയ്ക്ക് വരാന്‍ പറഞ്ഞാല്‍ ആ സമയത്ത് എത്തും. അര്‍ധരാത്രി വരാന്‍ പറഞ്ഞാല്‍ അപ്പോഴും വരും. നിര്‍ദ്ദേശങ്ങളും സംശയങ്ങളും ചോദിക്കും. ജീത്തു ഓക്കെയാണെങ്കില്‍ ഓക്കെയെന്ന് പറയും. സംവിധായകനെ വിശ്വസിക്കുന്ന നടനാണ് അദ്ദേഹം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നും ജീത്തു ജോസഫ് പറയുന്നു.

Jeethu Joseph says he was not happy for the first three days of working with Mohanlal. But late when he saw the edits, he was shocked.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT