Kalabhavan Navas ഇന്‍സ്റ്റഗ്രാം
Entertainment

സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് ഡോക്ടര്‍; ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പോയില്ല; നവാസിന് സംഭവിച്ചത്

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് സിനിമാ ലോകത്തുണ്ടാക്കിയിരിക്കുന്നത്. നടനായും ഗായകനായും മിമിക്രി താരമായും അവതാരകനായുമെല്ലാം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് നവാസ്. മലയാളികള്‍ക്ക് കാലങ്ങളായി അടുത്തറിയുന്ന, തങ്ങളില്‍ ഒരാളെന്ന പോലെ സുപരിചിതനായ താരമായിരുന്നു നവാസ്. അതുകൊണ്ട് തന്നെ ആ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ഇപ്പോഴും സാധിച്ചിട്ടില്ല.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കലാഭവന്‍ നവാസ് മരണപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതും. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്ന് രാവിലെ നവാസിന് നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് ഡോക്ടറെ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രകമ്പനം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് താരം മരണപ്പെടുന്നത്. 26-ാം തിയ്യതി മുതല്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് നെഞ്ചെരിച്ചല്‍ അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഭാര്യയുടെ പിതാവിനെ ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം കുടുംബ ഡോക്ടര്‍ അഹമ്മദ് കാരോത്തുകുഴിയെ ബന്ധപ്പെടാന്‍ പറഞ്ഞു. അതുപ്രകാരം ഡോക്ടറെ ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്യാസിന്റെ പ്രശ്‌നം ആയിരിക്കുമോ എന്ന് ഡോക്ടറോട് ചോദിച്ചുവെങ്കിലും ലക്ഷണങ്ങള്‍ കേട്ട ഡോക്ടര്‍ അതായിരിക്കില്ലെന്നും ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കാണിക്കണമെന്നും ഇസിജി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിങ് തടസ്സപ്പെടേണ്ടെന്ന് കരുതിയാകാം അദ്ദേഹം ആശുപത്രിയിലേക്ക് പോയില്ല.

ഷൂട്ടിങ് പാക്കപ്പ് ആയ ശേഷം വീട്ടിലേക്ക് പോകുന്നതിനായി ഹോട്ടലിലേക്ക് പോയതായിരുന്നു നവാസ്. റിസപ്ഷനില്‍ വിവരം പറഞ്ഞ് മുറിയിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വരാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് നവാസിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം തടയാനായില്ല.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മുമ്പും ഹൃദയാഘാതമുണ്ടായതിന്റെ സൂചനകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. നെഞ്ചുവേദന വന്നപ്പോള്‍ സഹായം തേടാന്‍ ഹോട്ടല്‍ മുറിയ്ക്ക് പുറത്തിറങ്ങാന്‍ നവാസ് ശ്രമിച്ചിരുന്നു. എന്നാല്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ തലയില്‍ മുറിവുണ്ടായിട്ടുണ്ട്.

Kalabhavan Navas felt chest pain and contacted doctor. he asked him to go to hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, ബജറ്റ് അവതരണം തുടങ്ങി

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

SCROLL FOR NEXT