നടൻ ബിജു കുട്ടൻ പ്രമോഷൻ പരിപാടികളിൽ സഹകരിക്കുന്നില്ല എന്ന ആരോപണവുമായി സംവിധായകൻ ഹുസൈൻ അറോണി. കള്ളന്മാരുടെ വീട് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. അഭിനയത്തിനും പ്രമോഷനും ഉൾപ്പടെയുള്ള തുക മുൻകൂറായി വാങ്ങിയിട്ടും സഹകരിക്കുന്നില്ല എന്നാണ് ആരോപണം.
സിനിമയിലെ അറ്റവും വലിയ കഥാപാത്രമാണ് ബിജു കുട്ടന്റേത് എന്നാൽ പലപ്രാവശ്യം പ്രമോഷന് വിളിച്ചിട്ടും സഹകരിക്കുന്നില്ല എന്നാണ് ഹുസൈൻ പറയുന്നത്. 'ബിജു കുട്ടൻ മുഴുനീള വേഷമാണ് ഈ സിനിമയിൽ ചെയ്യുന്നത്. ആറു നായകന്മാരിൽ പ്രാധാന്യമുള്ള വേഷമാണ്. ഇവര്‍ക്കു കൊടുക്കാത്തതിൽ കൂടുതൽ അദ്ദേഹത്തെ ബൂസ്റ്റ് ചെയ്തു. പക്ഷേ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല. ഇനി അത് മനസ്സിലാകണമെങ്കിൽ അദ്ദേഹം എന്റെ ഈ വാക്കുകൾ കേൾക്കണം. അല്ലെങ്കിൽ ഈ സിനിമ കാണണം. സിനിമ കാണാൻ വിളിച്ചിട്ടു പോലും വന്നില്ല.'- സംവിധായകൻ കൂട്ടിച്ചേർത്തു.
'ലൊക്കേഷൻ മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്. ഷൂട്ട് തീരുന്നതിനു മുമ്പ് തന്നെ മുഴുവൻ പൈസയും മേടിച്ചു പോയതാണ്. ടിവിയിലൊക്കെയുള്ള ബിജു കുട്ടന്റെ പ്രവൃത്തി കാണുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്. ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മള്‍ മനസ്സിൽ കണ്ടിരുന്നത്. ഇവരെപ്പോലുള്ളവർ നമ്മുടെ സിനിമയിൽ വന്നാൽ ഗുണം ചെയ്യുമെന്നും ചിന്തിച്ചു. എന്റെ സിനിമയിലെ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലുമല്ല, അത് ബിജു കുട്ടനാണ്. എന്റെ സിനിമയുടെ പ്രമോഷനു വരേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇത്. കുറുക്കന്‍ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത്. ആ പേര് തന്നെ ബിജു കുട്ടൻ തെരഞ്ഞെടുത്തതാണ്. ഇപ്പോൾ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി.'- ഹുസൈൻ പറഞ്ഞു.
ബിജുക്കുട്ടന് തന്നോട് മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് തുറന്നു പറയണം എന്നാണ് ഹുസൈൻ പറയുന്നത്. 'സങ്കടങ്ങളും പരാതികളും പരിഭവങ്ങളും എല്ലാവർക്കും ഉണ്ടാകും. ആ പരിമിതികൾക്കുള്ളിൽ നിന്ന് അതൊക്കെ മാറ്റിവച്ച് നമ്മളോട് സഹകരിക്കേണ്ട ഉത്തരവാദിത്തം ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തിനുണ്ട്. ബിജുക്കുട്ടൻ ചേട്ടനെ അരമണിക്കൂർ എങ്കിലും കിട്ടിയാൽ അത് വലിയ കാര്യമാണ്. ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വന്ന് പ്രമൊ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞുനോക്കി. സ്വന്തം മൊബൈലിൽ ഒരു വിഡിയോ എടുത്ത് അയച്ച് തരാമോ എന്നും ചോദിച്ചു. ഇതൊന്നും ചെയ്യാത്തതുകൊണ്ടാണ് അവർക്ക് മറ്റെന്തോ ദേഷ്യമുണ്ടെന്ന് തോന്നിപ്പോകുന്നത്.'
ഹുസൈൻ അറോണിയുടെ ആദ്യ സിനിമയാണ് കള്ളന്മാരുടെ വീട്. നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്‌റ്റിൻ, കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates