മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത നടിമാരിലൊരാളാണ് കനക. ഒരു കാലത്ത് മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്നിരുന്ന നായിക കൂടിയായിരുന്നു കനക. എന്നാൽ ഒരു പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ് താരം.
കുറച്ച് വർഷങ്ങളായി പൊതുഇടങ്ങളിൽ നിന്നെല്ലാം അകന്ന് ചെന്നൈയിലെ രാജ അണ്ണാമലൈപുരം എന്ന സ്ഥലത്ത് ശാന്തമായ ജീവിതം നയിക്കുകയാണ് കനക. ഇപ്പോഴിതാ തന്റെ സിനിമയിലെ ആദ്യ നായകനെ കണ്ടുമുട്ടിയിരിക്കുകയാണ് നടി. 1989 ൽ പുറത്തിറങ്ങിയ 'കരകാട്ടക്കാരൻ' എന്ന തന്റെ ആദ്യ ചിത്രത്തിലെ നായകനായ രാമരാജനെയാണ് നടി കാണാനെത്തിയത്.
ഇരുവരുടേയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരാധകരും പഴയകാലത്തേക്ക് തിരിച്ചുപോയി. 37 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും കാണുന്നത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ചിത്രമാണ് കരകാട്ടക്കാരൻ. ചിത്രത്തിൽ ഇളയരാജ ഒരുക്കിയ 'മാങ്കുയിലേ പൂങ്കുയിലേ' എന്ന ഗാനം എന്നും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്.
യുവസംഗീത സംവിധായകൻ ധരൻ കുമാറും കൂടിക്കാഴ്ചയിൽ ഇവർക്ക് ഒപ്പമുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് ഇവർ പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ ഇരുവരും പഴയ ഓർമകൾ പങ്കുവെച്ചു. തമിഴിൽ ഒട്ടേറ ചിത്രങ്ങളിൽ അഭിനയിച്ച കനക, സിദ്ധിഖ് ലാൽ ചിത്രം 'ഗോഡ്ഫാദറി'ലൂടെ മലയാളികളുടേയും പ്രിയപ്പെട്ട നടിയായി മാറി.
'വിയറ്റ്‌നാം കോളനി', 'ഗോളാന്തരവാർത്ത', 'പിൻഗാമി', 'നരസിംഹം' തുടങ്ങിയ ചിത്രങ്ങിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കനകയുടെ ആരോഗ്യനിലയെക്കുറിച്ചും ഇടയ്ക്കിടെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. നടി മരിച്ചെന്നും അർബുദമാണെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.
പിതാവുമായുള്ള സ്വത്ത് തർക്കവും വാർത്തയായി. രാമരാജനെ കാണാനെത്തിയ കനകയുടെ ലുക്കും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്. കനകയുടെ രൂപത്തിൽ വന്ന മാറ്റവും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates