'ഭരതനാട്യം' അവസാനിച്ചിടത്തു നിന്ന് ആരംഭിക്കുന്ന കഥയാണ് 'മോഹിനിയാട്ട'മെന്ന് സംവിധായകൻ കൃഷ്ണദാസ് മുരളി. ഭരതനാട്യത്തിൽ സംഭവിച്ച പിഴവുകൾ പരിഹരിക്കാൻ മോഹിനിയാട്ടത്തിൽ ശ്രമം നടത്തിയിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
ഒടിടിയിൽ ഭരതനാട്യത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം ഭാഗം ചെയ്യാൻ കാരണമായതെന്നും കൃഷ്ണദാസ് പറഞ്ഞു. "ഭരതനാട്യത്തിന്റെ കഥ അവസാനിച്ചതാണ്. ഒടിടിയിൽ വലിയ സ്വീകാര്യത ലഭിച്ചെന്ന് മാത്രമല്ല, ഒരുപാട് മെസേജും കമന്റും വന്നു. തിയറ്ററിൽ കാണാൻ സാധിച്ചില്ല എന്ന് പറഞ്ഞവരായിരുന്നു ഏറെയും.
ഭരതനാട്യം ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ എന്ന് നിർമാതാക്കളായ സൈജു കുറുപ്പ്, തോമസ് തിരുവല്ല എന്നിവർ ചോദിച്ചപ്പോഴാണ് ആലോചന രൂപപ്പെടുന്നത്. ഭരതനാട്യം അവസാനിച്ചിടത്തു നിന്ന് ആരംഭിക്കുന്ന കഥയാണ് മോഹിനിയാട്ടം.
ഭരതനാട്യം തിയറ്ററിൽ വിജയിക്കാതെ പോയതിന് പല കാരണങ്ങളുണ്ടാകാം. തിയറ്ററിൽ കാണേണ്ടതല്ലെന്നും ഒടിടി സിനിമയാണെന്നുമുള്ള വിലയിരുത്തലുകൾ വന്നു കാണും. ഭരതനാട്യത്തിൽ സംഭവിച്ച പലരും ചൂണ്ടിക്കാട്ടിയ പിഴവുകൾ ഉൾപ്പെടെ പരിഹരിക്കാൻ മോഹിനിയാട്ടത്തിൽ ശ്രമം നടത്തിയിട്ടുണ്ട്".- കൃഷ്ണദാസ് മുരളി കേരള കൗമുദിയോട് പറഞ്ഞു.
സൈജു കുറുപ്പ്, സായികുമാർ, കലാരഞ്ജിനി, ശ്രീജ രവി എന്നിവർ പ്രധാനവേഷത്തിലെത്തി 2024 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഭരതനാട്യം. തിയറ്ററുകളിൽ വിജയിച്ചില്ലെങ്കിലും ഒടിടിയിൽ സിനിമ മികച്ച അഭിപ്രായങ്ങൾ നേടി. ഇതിന് പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ഏപ്രിൽ 10 ന് മോഹിനിയാട്ടം റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates