മലയാളികളുടെ ഇഷ്ട ഗായികയാണ് കെ എസ് ചിത്ര. ഇപ്പോൾ ചിത്രയെക്കുറിച്ചുള്ള അറിയാക്കഥ പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. തന്റെ ഭാര്യാ സഹോദരൻ സഹോദരൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ അവസ്ഥയിൽ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് ചിത്രയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കെഎച്ച്എൻഎ സംഘടന പത്മപുരസ്കാര ജേതാക്കളെ ആദരിക്കുന്നതിനു വേണ്ടി ഓൺലൈനായി സംഘടിപ്പിച്ച മീറ്റിങ്ങിലായിരുന്നു പ്രതികരണം. വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര. അത് ജീവിതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്റെ ഭാര്യാ സഹോദരൻ രാമചന്ദ്രൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണർത്തിയത് ചിത്രയുടെ സ്വരമാണ്. - വേണുഗോപാൽ പറഞ്ഞു.
രാമചന്ദ്രൻ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്ക്കും റഹ്മാനും ഉൾപ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞർക്കുമൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയർച്ചയിൽ നിൽക്കുമ്പോൾ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററിൽ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലിൽ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേർന്ന് ‘പാടറിയേൻ പടിപ്പറിയേൻ’ എന്ന പാട്ടിന്റെ ഏതാനും വരികൾ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രൻ പ്രതികരിച്ചു. ‘ദ് ഗോൾഡൻ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു. - അദ്ദേഹം പറഞ്ഞു.
ചിത്രയുടെ നല്ല മനസ്സ് വിവരിക്കാൻ തന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതിയെന്നാണ് വേണുഗോപാൽ പറഞ്ഞത്. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ് ചിത്രയ്ക്ക് ഈ വർഷത്തെ പത്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates