കഴിഞ്ഞ ദിവസമാണ് പദ്മിനി സിനിമയുടെ നിർമാതാവ് നടൻ കുഞ്ചാക്കോ ബോബന് എതിരെ രംഗത്തെത്തിയത്. 2.5 കോടി രൂപ പ്രതിഫലമായി വാങ്ങിയിട്ട് പ്രമോഷന് ഇറങ്ങിയില്ല എന്നായിരുന്നു ആരോപണം. അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോ ബോബന് എതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ ചാക്കോച്ചന് പിന്തുണയുമായി നിർമാതാവ് ഹൗളി പോട്ടൂർ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാനവേഷത്തിലെത്തിയ ഭയ്യാ ഭയ്യാ എന്ന സിനിമയുടെ നിർമാതാവാണ് ഹൗളി. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ കുഞ്ചാക്കോ ബോബൻ തനിക്കൊപ്പം നിന്നു എന്നാണ് ഹൗളി കുറിച്ചത്.
നിർമാതാവിന്റെ കുറിപ്പ്
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്'
എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്."ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം"
അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.
ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.
സ്നേഹത്തോടെ ഹൗളി പോട്ടൂർ
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി. ചിത്രത്തിന്റെ നിർമാതാവ് സുവിൻ കെ വർക്കിയാണ് റിലീസ് പിന്നാലെ നടനെതിരെ രംഗത്തെത്തിയത്. 25 ദിവസത്തെ ഷൂട്ടിന് താരം വാങ്ങിയത് 2.5 കോടി രൂപയാണ് എന്നാൽ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതെ താരം യൂറോപ്പിൽ കറങ്ങി നടക്കുകയാണെന്നായിരുന്നു ആരോപണം. നടന്റെ ഭാര്യ നിയോഗിച്ച മാർക്കറ്റിങ് കൺസൽറ്റന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട ശേഷം പ്രമോഷനു വേണ്ടി ചാർട്ട് ചെയ്‌ത എല്ലാം പ്ലാനുകളുകളും തള്ളിക്കളയുകയായിരുന്നു. സിനിമയാണ് താരം എന്ന പോസ്റ്ററും പങ്കുവെച്ചുകൊണ്ടാണ് സുവിൻ ആരോപണങ്ങളുമായി മുന്നോട്ടു വന്നത്. സിനിമ മാർക്കറ്റ് ചെയ്യേണ്ടത് നടീനടന്മാരുടെ കൂടി ആവശ്യമാണെന്നും എന്നാൽ താരം നിർമിക്കുന്ന ചിത്രങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നും സുവിൻ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates