സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്ന താരമാണ് ലക്ഷ്മി മേനോന്‍. അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ ഭാര്യ കൂടിയായ ലക്ഷ്മിയുടെ റീലുകള്‍ക്ക് വലിയ ആരാധകരുണ്ട്. എല്ലാവരേയും ചിരിപ്പിക്കുമ്പോഴും കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന താരമാണ് ലക്ഷ്മി മേനോന്‍.
ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ആ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി. താന്‍ ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടെന്നും മരുന്ന് കഴിക്കാതെ വന്നാല്‍ മാനസികാവസ്ഥയുടെ സന്തുലിതാവസ്ഥ തെറ്റുമെന്നുമാണ് ലക്ഷ്മി പറയുന്നത്. ആ വാക്കുകളിലേക്ക്:
ഞാന്‍ ആ കാലഘട്ടത്തില്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഇന്നലേയും കൂടെ രണ്ട് പേര് മെസേജ് അയിച്ചിരുന്നു. ആങ്‌സൈറ്റിയിലൂടേയും ഡിപ്രഷനിലൂടേയും കടന്നു പോവുകയാണ്, മരുന്ന് കഴിക്കാന്‍ പറ്റുമോ എന്ന്. ഞാന്‍ കടന്നു പോയ സമയത്ത് എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ഐപാഡ് ഒക്കെ എറിഞ്ഞു പൊട്ടിക്കും. പെര്‍ഫ്യും ബോട്ടില്‍ എറിഞ്ഞ് പൊട്ടിക്കും. എന്താണെന്ന് മനസിലാകുന്നില്ല. എന്റെ ഉള്ളിലൊരു രാക്ഷസനുളളത് പോലെ.
ഞങ്ങള്‍ക്കൊരു സുഹൃത്തുണ്ട്. സംസാരിച്ചപ്പോള്‍ നമുക്കൊന്ന് ക്ലിനിക്കില്‍ കണ്ടാലോ എന്ന് ചോദിച്ചു. എനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് ഞാന്‍ മനസിലാക്കി. അത് ഫിഗര്‍ ഔട്ട് ചെയ്ത് അവിടെ പോയി ഡയഗ്നോസ് ചെയ്തപ്പോഴാണ് എനിക്ക് ക്ലിനിക്കല്‍ ഡിപ്രഷനാണെന്നും മറ്റൊരു പ്രശ്‌നം കൂടിയുണ്ടെന്നും മനസിലായത്. അതോടെ കൃത്യമായി മരുന്നെടുത്ത് തുടങ്ങി.
കുറച്ച് കാലം മരുന്നെടുക്കുമ്പോള്‍ ഞാന്‍ ഓക്കെ ആയി എന്ന് തോന്നും. ഇനി മരുന്നിന്റെ ആവശ്യമില്ലെന്ന് തോന്നി രണ്ടാഴ്ച കഴിയുമ്പോള്‍ മരുന്ന് കഴിക്കാതാകും. എനിക്ക് അങ്ങനെ ഹാലൂസിനേഷന്‍ തുടങ്ങി. ജിന്നിനെ കാണുക എന്നൊക്കെ പറയില്ലേ, അതുപോലെയുള്ള തോന്നലായിരുന്നു. അപ്പോള്‍ ഭയങ്കര പേടിയായി. മരുന്ന് റിവേഴ്‌സ് ചെയ്തു, ഡോസ് കൂട്ടി. അതിലൂടെ കടന്നു പോയവര്‍ക്കേ ആ വിഷമം മനസിലാകൂ.
ആള്‍ക്കാർ പറയും നമ്മള്‍ വെറുതെ പറയുകയാണ്, ഇതൊക്കെ ഇത്ര വലിയ സംഭവമാണോ എന്നൊക്കെ. അല്ല, നോ പോയന്റ് ഓഫ് റിട്ടേണ്‍ എന്നൊരു ഘട്ടത്തിലേക്ക് നമ്മളെത്തുന്നത് വല്ലാത്തൊരു അവസ്ഥയാണ്. നമ്മള്‍ നമ്മളെ വേദനിപ്പിക്കാന്‍ ശ്രമിക്കും. മനസിലെ വേദന സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ശരീരത്തില്‍ വേദനയുണ്ടാക്കിയെങ്കിലും ആ വേദന മാറട്ടെ എന്ന് തോന്നും. അത്രയും വിഷമഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നു പോയിരുന്നത്. ഇപ്പോള്‍ മരുന്ന് കൃത്യമായി കഴിക്കും. അതിനാല്‍ കുഴപ്പമില്ല. മൂഡ് സ്വിങ്‌സ് ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates