കൊച്ചി: തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം മോശക്കാരാക്കി കൊണ്ടിരിക്കുകയാണെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ. അമ്മയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്റിനെ അറിയിക്കുന്നില്ലെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. "ഒരു അധോലോക പ്രസ്ഥാനം പോലെ അമ്മയുടെ ഓഫീസിനെ ആക്കിയിരിക്കുകയാണ് സെക്രട്ടറിയും പരിവാരങ്ങളും ചേർന്ന് ഇപ്പോൾ.
ഓഡിയോ റെക്കോർഡിങ് ഉള്ള 21 കാമറകളാണ് അവിടെയുള്ളത്. ഞങ്ങൾക്ക് അവിടെപ്പോയാൽ അംഗങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ല. ഞങ്ങൾ പറയുന്നത് സെക്രട്ടറിയും മറ്റുള്ളവരും പല ഭാഗങ്ങളിലിരുന്ന് കാണുകയാണ്. പ്രസിഡന്റ് ആക്സസ് വാങ്ങിച്ചിട്ടില്ല. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്റിനെ അറിയിക്കുന്നില്ല.
മെമ്മറി കാർഡ് എന്ന് പറയുന്നത് ഇലക്ഷൻ സ്റ്റണ്ട് ആണെന്നാണ് ഞങ്ങളുടെ സെക്രട്ടറി കുക്കു പരമേശ്വരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നല്ലോ. അത്തരത്തിലൊരു കാര്യമുണ്ടായിട്ടില്ല എന്ന് പറഞ്ഞിരുന്നല്ലോ. അതേ ആൾക്കാർ തന്നെ ഈ മെമ്മറി കാർഡ് കെപിഎസ്‌സി ലളിത ചേച്ചിയുടെ കയ്യിലാണെന്നും, മരിച്ചു പോയതു കൊണ്ട് അത് ലളിതാമ്മയുടെ കയ്യിൽ നിന്ന് വാങ്ങിക്കാൻ തരമില്ലെന്നും മെമ്മറി കാർഡിന് കമ്മീഷൻ വച്ചിട്ട് അന്വേഷണ റിപ്പോർട്ട് വന്നിട്ടുണ്ട്.
ഈ അന്വേഷണ കമ്മീഷൻ ഉണ്ടാകാൻ കാരണക്കാരി ഞാനാണ്. ഈ സംഭവമുണ്ടെന്ന് എനിക്ക് നൂറ് ശതമാനവും അറിയാം. ബാബു രാജിനെയോ അല്ലെങ്കിൽ മറ്റൊരാളെയോ ജയിപ്പിക്കാനുള്ള ഇലക്ഷൻ സ്റ്റണ്ട് അല്ലെന്ന് എനിക്ക് നൂറ് ശതമാനവും അറിയാം. കാരണം അന്ന് ആ പരിപാടിയിൽ പങ്കെടുത്ത വ്യക്തി ഞാനാണ്. അതുകൊണ്ട് ആദ്യത്തെ കമ്മിറ്റിയിൽ തന്നെ ഞാൻ പറഞ്ഞു, മെമ്മറി കാർഡ് പ്രശ്നം കുക്കു പരമേശ്വരൻ പറയുന്നതു പോലെ ഒരു ഇലക്ഷൻ സ്റ്റണ്ട് അല്ല.
ഇങ്ങനെയൊരു കാര്യമുണ്ട് അത് കണ്ടുപിടിക്കണം. അതിനായി മെമ്മറി കാർഡ് കമ്മീഷനെ ഉണ്ടാക്കണം എന്ന് പറഞ്ഞത് ഞാനാണ്. അന്ന് മുതൽ ഞാൻ ടാർഗറ്റഡ് ആണ്. എന്റെ പേരിൽ ഇല്ലാത്ത പ്രശ്നങ്ങളില്ല. ഞാനൊരു പ്രശ്നക്കാരിയും വളരെ മോശക്കാരിയുമായിരുന്നു. വരുത്തി തീർത്ത ഒരു നല്ല കുട്ടി ഇമേജിലൊന്നും ഇരിക്കാൻ എനിക്ക് അറിഞ്ഞു കൂടാ. ഉള്ള കാര്യം ഉള്ളതു പോലെ മുഖത്തു നോക്കി പറയുന്ന ഇനിയും പറയുന്ന ഒരു വ്യക്തി തന്നെയാണ്.
എനിക്ക് പറയാനുള്ളത് പറയുകയും സധൈര്യം എഴുതുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഇത്രയും നാൾ പറയാതിരുന്നത് ഞങ്ങൾക്കെല്ലാവർക്കും മാധ്യമവിലക്ക് ആയിരുന്നു. ഇന്നിപ്പോൾ സ്പെഷ്യൽ റിക്വസ്റ്റ് എടുത്തിട്ടാണ് സംസാരിക്കുന്നത്. കാരണം ഈ പോക്ക് അത്ര നല്ലതല്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ കമ്മിറ്റിയിൽ ഞങ്ങൾ ആരും അറിയാതെ ഇവർ 18 മൊബൈൽ ഫോൺ വാങ്ങിയിരുന്നു.
കമ്മിറ്റി അംഗങ്ങൾക്ക് എന്ന് പറഞ്ഞിട്ട്. ഇത് ഞങ്ങൾ അറിയണ്ടേ. അമ്മയ്ക്ക് വേണ്ടി സ്പെഷ്യൽ ആയിട്ട് ഒരു മൊബൈൽ ഫോണിന്റെ ആവശ്യമൊന്നുമില്ല. അങ്ങനെ വേണമെങ്കിൽ ഫോൺ വാങ്ങിക്കാൻ കപ്പാസിറ്റിയുള്ളവരാണ് ഞങ്ങളോരുരുത്തരും. മൊബൈൽ ഫോൺ വാങ്ങിച്ചത് തെറ്റാണെന്ന് ഞങ്ങളെല്ലാവരും പറയുകയും ചെയ്തു. അതുകൊണ്ടാണ് ടിനി ടോമിനെതിരെ ആരോപണം വന്നിരിക്കുന്നത്.
ലക്ഷ്മി പ്രിയ, ടിനി ടോം അങ്ങനെ അടുത്തത് ആരാണ് ടാർഗറ്റ് എന്നാണ് ഞങ്ങൾ നോക്കി കൊണ്ടിരിക്കുന്നത്. ഇവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെല്ലാം മോശക്കാരായി കൊണ്ടിരിക്കുകയാണ്. ഉണ്ണി ശിവപാൽ പോലും ഒരർഥത്തിൽ ബലിയാട് ആക്കപ്പെട്ടതാണ്. ഉണ്ണി ശിവപാലിനെ ഞങ്ങൾ നീക്കി നിർത്തുകയോ അദ്ദേഹത്തിന്റെ അഭിപ്രായം അറിയാതിരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഒരു മാസത്തേക്ക് ജനറൽ ബോഡി വരെ അദ്ദേഹം വരണ്ട എന്ന് മാത്രമേ നമ്മൾ പറഞ്ഞിട്ടുള്ളൂ.
ടിനി ടോം നീന കുറുപ്പിനെ തെറി പറഞ്ഞു എന്നൊക്കെ രീതിയിൽ ഞാൻ വാർത്തകൾ കണ്ടിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു നിസാര കാര്യത്തിന് രാത്രി 12 മണിക്ക് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹിസ്റ്റീരിയ ബാധിച്ച ഒരു സ്ത്രീയെ പോലെ ഉറഞ്ഞു തുള്ളിയത് നീന കുറുപ്പാണ്. നീന കുറുപ്പ് തെറി പറയുന്ന എൻ്റെ ഒരു വോയ്സ് ലീക്കായി നിങ്ങൾ കേട്ടിട്ടുണ്ട്. ആ വോയ്സിൽ കൃത്യമായി ഞാൻ പറയുന്നുണ്ട്.
നിങ്ങൾ ഇന്നലെ കേട്ട അസഭ്യവാക്കുകൾ നിങ്ങൾ പറഞ്ഞില്ലേ എന്ന് ഞാൻ പറയുന്നുണ്ട്. അത് പറഞ്ഞത് ടിനി ടോം അല്ല നീന കുറുപ്പാണ്. അത് ഞാൻ എവിടെ വേണമെങ്കിലും പറയാം. ചേച്ചി പ്രശ്നമുണ്ടാക്കല്ലേ എന്ന് പറഞ്ഞ് നീന കുറുപ്പിനെ പിടിച്ചു വച്ച വ്യക്തി ഞാനാണ്. ഇതേ നീന കുറുപ്പ് തന്നെ ഈ പ്രശ്നത്തിന് ശേഷം സിജോയ് വർഗീസിനെയും എന്നെയും ചേർത്ത് അവർ അസഭ്യം പറഞ്ഞു. അത് കേട്ടവരുണ്ട്". - ലക്ഷ്മി പ്രിയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates