"ഫുട്ബോൾ കളി ഇഷ്ടമില്ലാത്തവരില്ല. ഞാനും ഒരു ഫുട്ബോൾ പ്രേമിയാ. ഒരുപക്ഷേ നമുക്ക് കേരളീയ ഗെയിംസിൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഫുട്ബോൾ ആണ്. നമ്മൾ മലയാളികൾക്കും ഫുട്ബോളിനോട് വലിയ താല്പര്യമുണ്ട്. വേൾഡ് കപ്പ് എന്നൊക്കെ പറഞ്ഞാൽ നമുക്കൊരു ആവേശമാണ്.
നമുക്കൊരു ടീമില്ലാത്തതു കൊണ്ടാണ് ലോകത്തുള്ള വലിയ വലിയ ടീമിന്റെ പേരിൽ നമ്മൾ ആവേശം കൊള്ളുന്നത്. നമ്മുടെ ടീമിന് വേണ്ടി ആവേശം കൊള്ളുന്ന ഒരു കാലം വരട്ടെ".- 2022 ലെ ഫിഫ വേൾഡ് കപ്പ് നടന്ന സമയത്ത് മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇത്.
ആവേശത്തിന്റെയും ആഘോഷത്തിന്റെയും മറ്റൊരു ഫുട്ബോൾ കാലം കൂടി വന്നെത്തിയിരിക്കുകയാണ്. മൈതാനത്ത് മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ മനസിലും കൂടിയാണ് പന്ത് ഉരുളുക. ഈ ലോകകപ്പ് കാലത്ത് മമ്മൂട്ടിയുടെ ഒരു ഫുട്ബോൾ കളിയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും കളം പിടിച്ചിരിക്കുന്നത്.
1986 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഇതിലെ ഇനിയും വരു എന്ന ചിത്രത്തിലെ മമ്മൂട്ടി ഫുട്ബോൾ കളിക്കുന്ന രംഗമാണിത്. മുകേഷ്, കുഞ്ചൻ എന്നിവരടങ്ങുന്ന നാല്‌വർ സംഘത്തോട് ഒറ്റയ്ക്കാണ് മമ്മൂട്ടി പൊരുതുന്നത്. "പണ്ട് പഠിക്കുന്ന സമയത്തൊക്കെ നന്നായിട്ട് കളിക്കുമായിരുന്നു. ഇപ്പോൾ നിങ്ങൾ കളിക്കുന്നത് കണ്ടപ്പോൾ ഒരാഗ്രഹം. എന്താ നമുക്കൊരു കൈ നോക്കിയാലോ.
നിങ്ങളെല്ലാവരും കൂടി ഒരു ടീം. ഞാനൊറ്റയ്ക്ക് ഒരു ടീം. എന്ത് പറയുന്നു ?. കമോൺ"- എന്നാണ് മമ്മൂട്ടിയുടെ ഡയലോഗ്. ഏറെ നേരം നീണ്ടു നിന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ എതിരാളികളെ തറ പറ്റിച്ച് ഗോളടിക്കുന്ന മമ്മൂക്കയെയാണ് വിഡിയോയിൽ കാണാനാവുക. "ഞാൻ തീരെ മോശമല്ല അല്ലേ". എന്നും ശേഷം മമ്മൂട്ടിയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്.
നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. 'ലയണൽ മമ്മൂക്ക', 'കേരളത്തിന്റെ മെസി.. മമ്മൂക്ക', 'ഈ സിനിമ കണ്ടിട്ടാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും എല്ലാം ഫുട്ബോൾ ഒരു സീരിയസ് ഗെയിമായി എടുത്തത്' എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം വിജയ് നായകനായെത്തിയ ബിഗിൽ എന്ന ചിത്രത്തിലും ഇതിനോട് സമാനമായ രംഗമുണ്ട്. വ്യാഴാഴ്ച രാത്രി 12.30നാണ് ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കമാകുക. ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ആഫ്രിക്കന്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates