Manju Warrier, Chandu Salim Kumar 
Entertainment

'സിവിക് സെന്‍സ് എന്നൊന്നുണ്ട്, ചന്തുവിന് കയര്‍ത്ത് സംസാരിക്കേണ്ടി വന്നത് സങ്കടക്കാഴ്ച'; മഞ്ജു വാര്യര്‍ പറയുന്നു

സ്വകാര്യത മാനിക്കപെടേണ്ടതാണെന്ന ബോധ്യം നമ്മുടെ നാട്ടില്‍ എത്രത്തോളം ഉണ്ടെന്നത് എനിക്കറിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ഉണ്ടായ തിക്കും തിരക്കും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. സലിം കുമാറിന്റെ മകന്‍ ചന്തു പൊട്ടിത്തെറിക്കാന്‍ വരെ ഇടയാക്കിയ തിക്കും തിരക്കുമായിരുന്നു അന്നുണ്ടായത്. മുഖ്യമന്ത്രി വിഡി സതീശനും ഇടപെടേണ്ടി വന്നിരുന്നു. പിന്നാലെ തമിഴ് സംവിധായകന്‍ ഭാഗ്യരാജിന്റെ മരണവേളയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

ഈ സംഭവങ്ങളെക്കുറിച്ചുളള നടി മഞ്ജു വാര്യരുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിവിക് സെന്‍സ് എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നുമാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹൈബി ഈഡന്‍ എംപിയുടെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. മുഖ്യമന്ത്രി വിഡി സതീശനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

''സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്. പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ള വാക്കുമാണത്. അത് വാക്കില്‍ ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ എന്ത് മാത്രം അത് പ്രായോഗികമായിട്ടുണ്ട് എന്നത് ചില അവസരങ്ങളില്‍ ഞാന്‍ ചിന്തിച്ച് പോകാറുണ്ട്. തിയറ്ററിക്കലായി പറയുന്നതിലും നല്ലത്. ചില ഉദാഹരണങ്ങള്‍ പറയുന്നതായിരിക്കും.'' എന്നു പറഞ്ഞാണ് മഞ്ജു ആരംഭിക്കുന്നത്.

''ഈ അടുത്ത് നമ്മള്‍ കണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാര്‍. അദ്ദേഹം അടുത്തിടെ നമ്മളെ വിട്ട് പിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടക്കം, സലീമേട്ടന്റെ മകന്‍ ചന്തു അടക്കം അവിടെ ഔചിത്യം ഇല്ലാതെ നിന്നവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച സോഷ്യല്‍ മീഡിയയില്‍ കണ്ടു'' മഞ്ജു പറയുന്നു.

''അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ് തമിഴിലെ വളരെ പ്രശസ്തനായ ഭാഗ്യരാജ് അദ്ദേഹം അന്തരിച്ച സമയം. അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ മൊബൈലില്‍ ഇതെല്ലാം പകര്‍ത്താന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ നിന്ന നടി രാധികയെ തട്ടി താഴെ ഇടുന്നതും അതും മൊബൈലില്‍ പകര്‍ത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെ ഞാന്‍ കണ്ടു. വേറാരോ ഫോണില്‍ പകര്‍ത്തിയ കാഴ്ചയാണ് എന്ന സത്യം അവിടെ നിലനില്‍ക്കെ, ചില കാര്യങ്ങള്‍ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി'' എന്നാണ് മഞ്ജു പറയുന്നത്.

''നമ്മള്‍ എവിടെ നില്‍ക്കുന്നു, ഏത് അവസരത്തില്‍ നില്‍ക്കുന്നു എന്നിങ്ങനെ നമ്മള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങളുണ്ടെന്ന ബോധ്യം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്'' എന്നാണ് മഞ്ജു പറയുന്നത്.

''ജോലിയുടെ ഭാഗമായും അല്ലാതെയും വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അവിടെ ഒക്കെ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. നമ്മുടെ അനുവാദം ഇല്ലാതെ ഒരു പെറ്റിന്റെ പോലും വിഷ്വല്‍ എടുക്കാന്‍ മടിക്കാറുണ്ട്. അനുവാദം ചോദിച്ചിട്ടെ അത് ചെയ്യൂ. എല്ലാവരും സാധാരണക്കാരാണ്. അവരവരുടെ സ്വകാര്യത മാനിക്കപെടേണ്ടതാണെന്ന ബോധ്യം നമ്മുടെ നാട്ടില്‍ എത്രത്തോളം ഉണ്ടെന്നത് എനിക്കറിയില്ല. സിവിക്‌സ് സെന്‍സ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അടിയന്തരഘട്ടങ്ങളുണ്ട്'' എന്നാണ് മഞ്ജു പറയുന്നത്.

Manju Warrier talks about having civic sense. Recalls Chandu Salim Kumar getting angry at his father's funeral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ'

20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; എന്താണ് 11x12x20 ഫോര്‍മുല?, വിശദമായി അറിയാം

രാജ്യത്ത് ഏറ്റവും വലിയ പ്രശ്നം അമ്പലക്കൊള്ളകൾ; അയോധ്യ തട്ടിപ്പ് പാർലമെന്റിൽ ഉന്നയിക്കും: കെസി വേണുഗോപാൽ

'18 വര്‍ഷം നീണ്ട ബന്ധം അവസാനിച്ചു'; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

'ഓടുന്ന ട്രെയിനില്‍ പൂജ, പൂജാരിക്കൊപ്പം വെള്ള വസ്ത്രം ധരിച്ച് നിരവധി ഭക്തര്‍'; വൈറല്‍ വിഡിയോയില്‍ വിശദീകരണവുമായി റെയില്‍വേ- വിഡിയോ