കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന കെപിഎസി ലളിതയ്ക്ക് സർക്കാർ സഹായം നൽകുന്നതിൽ പലഭാഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശകർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നടനും എംഎൽഎയുമായി ഗണേഷ്കുമാർ. ഒരാപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണെന്നാണ് അദ്ദേഹം പറഞ്ഞത്. കെപിഎസി ലളിതയ്ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടെന്നും അവർ സർക്കാർ ചികിത്സാ സഹായം അർഹിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഗണേഷ് കുമാറിന്റെ വാക്കുകൾ
'ഒരു കലാകാരിയാണവർ, അവർക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവിൽ സംഗീതമാധ്യമ അക്കാദമിയുടെ ചെയർമാന്റെ പദവി വഹിക്കുന്ന കെപിഎസി ലളിത സർക്കാർ ചികിത്സാ സഹായം അർഹിക്കുന്നുണ്ട്. ജഗദിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് സഹായം നൽകിയിട്ടുണ്ട്. നമ്മൾ സ്‌നേഹിക്കുന്നവരും ആദരിക്കുന്നവരുമാണ് കലാകാരന്മാർ. അവർക്ക് ഒരാപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്'.
കെപിഎസി ലളിതയ്ക്ക് പിന്തുണ
കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നൽകുന്നതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ നിരവധി പ്രമുഖർ പിന്തുണയുമായി എത്തിയിരുന്നു. താരത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ പി ടി തോമസ് വ്യക്തമാക്കിയത്. അതിനിടെ ആശുപത്രിയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന കെപിഎസി ലളിതയെ വാർഡിലേക്ക് മാറ്റി. രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്ന് അധികൃതർ സൂചിപ്പിച്ചു. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.കരൾ രോഗത്തിന് ചികിൽസയിലുള്ള കെപിഎസി ലളിതയുടെ ചികിൽസാ ചെലവുകൾ വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates